നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോൾ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചിരിക്കണം. ഇല്ലെങ്കില്‍.... ഭീഷണിക്കത്തെഴുതി ആളില്ലാ വീട്ടിൽ കൂട്ടുകിടന്ന കള്ളൻ പൊറോട്ടയും ഇറച്ചിയും മുന്തിരിയും വാങ്ങിക്കഴിച്ച് സോഫയിൽ മലമൂത്ര വിസർജ്ജനം നടത്തി, ഉപയോഗിച്ച മുണ്ടും, ഷർട്ടും കഴുകി മുറിയിൽ ഉണങ്ങാൻ വിരിച്ച് വീടുമുഴുവൻ സ്വർണവും പണവും അരിച്ചുപിറക്കി... മൊട്ട ജോസിന്റെ വെറൈറ്റി മോഷണത്തിൽ ഞെട്ടി വീട്ടുകാരും നാട്ടുകാരും

പരവൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം. പരവൂർ കല്ലുംകുന്ന് 'അനുഗ്രഹ'ത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ദയാബ്‌ജി ജംഗ്ഷനിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ സംശയിക്കുന്ന പ്രതി 'മൊട്ട ജോസ്' എന്ന ജോസ് തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദ്ധരും നടത്തിയ പരിശോധനയിലാണ് കള്ളൻ മൊട്ട ജോസാണെന്ന് മനസിലായത്. 50 പവനും അരലക്ഷം രൂപയും കവർന്ന കുപ്രസിദ്ധ കള്ളൻ മൊട്ട ജോസിനെ തേടി പൊലീസ് നാലുചുറ്റും പരക്കം പായുമ്പോഴായിരുന്നു പൊലീസിന്റെ മൂക്കിനു താഴെ ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിൽ മോഷണത്തിന് കയറി സുഭിക്ഷമായി ഉണ്ടുറങ്ങി കഴിഞ്ഞത്.
പരവൂർ ദയാബ്ജി ജംക്‌ഷൻ അനിതാഭവനിൽ മോഹൻലാലിന്റെ വീട്ടിൽ നിന്നാണു കഴിഞ്ഞ വ്യാഴാഴ്ച സ്വർണവും പണവും കവർന്നത്. മോഹൻലാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ കുടുംബാംഗങ്ങളും ഒപ്പം പോയിരുന്നു. ഈ തക്കത്തിനാണു മൊട്ട ജോസ് കവർച്ച നടത്തിയത്. വിരലടയാളവും മോഷണരീതിയും വച്ചു കവർച്ചയ്ക്കു പിന്നിൽ ജോസ് ആണെന്നു തിരിച്ചറിഞ്ഞ പൊലീസ് നാടാകെ അരിച്ചു പെറുക്കി. തിരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചു പൊലീസ് പരതുമ്പോൾ, ഈ വീടിനു കഷ്ടിച്ച് 2 കിലോമീറ്റർ അകലെ കല്ലുകുന്ന് അനുഗ്രഹയിൽ ശ്രീകുമാറിന്റെ വീട്ടിൽ ജോസ് സസുഖം കഴിയുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകുമാർ കുടുംബസമേതം ചെന്നൈയിലാണു താമസം. മാസത്തിലൊരിക്കലേ നാട്ടിലെത്തൂ. ഈ വീട്ടിൽ താമസിച്ചാണു ജോസ് മോഹൻലാലിന്റെ വീട്ടിലെ കവർച്ച ആസൂത്രണം ചെയ്തതെന്നാണു സംശയം.
ഞായർ അർധരാത്രിയോടെയാണു ജോസ് കല്ലുംകുന്ന് പ്രദേശത്ത് ഉണ്ടെന്നു പൊലീസിനു വിവരം കിട്ടുന്നത്. പൊലീസ് വീടു വളഞ്ഞെങ്കിലും അയാൾ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പലവഴിക്ക് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണു മൊട്ട ജോസ് ഇവിടെ കഴിഞ്ഞ കാഴ്ച കണ്ടത്. അലമാരകൾ കുത്തിപ്പൊളിച്ചു സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. അടുക്കളയിൽ ആഹാരം പാകം ചെയ്തു കഴിച്ച ശേഷം പാത്രങ്ങൾ അങ്ങിങ്ങ് ഉപേക്ഷിച്ച നിലയിലാണ്.
പൊറോട്ടയും ഇറച്ചിയും മുന്തിരിയും വാങ്ങിക്കൊണ്ടുവന്നു കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടു. സോഫയിൽ മലമൂത്ര വിസർജനം നടത്തി. അലമാരയിൽനിന്നു മുണ്ടും ഷർട്ടും എടുത്തു ധരിച്ച ശേഷം അവ കഴുകി മുറിയിൽ ഉണങ്ങാൻ വിരിച്ചിട്ടുണ്ട്. സമീപത്തെ വീട്ടിൽനിന്നു മോഷണം പോയെന്നു സംശയിക്കുന്ന നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്. മോഷണത്തിന് കയറിയ വീട്ടിൽ നിന്ന് ഒന്നും കിട്ടതായതോടെ വീട്ടുകാർക്ക് കത്തെഴുതി വച്ചായിരുന്നു ഇവിടെ നിന്ന് മുങ്ങിയത്. ' നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്ബോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചിരിക്കണം. ഇല്ലെങ്കില്‍ ഇനിയും ഞാന്‍ കയറും. നിങ്ങള്‍ വീടു പൂട്ടിക്കൊണ്ടു പോ, ഗേറ്റ് പൂട്ടി പോ...എന്ന് കള്ളന്‍' എന്നാണ് കത്തില്‍ കുറിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്കു വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തുമ്പോഴും ജോസിനെ പ്രദേശത്തു കണ്ടതായി നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha






















