മാധ്യമപ്രവർത്തകനെ മദ്യലഹരിയിൽ കാറിടിച്ച് കൊന്ന സംഭവത്തിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം തിരിച്ചടിയാകുമോ എന്ന് ആശങ്ക:- രക്തത്തിലെ മദ്യത്തിന്റെ അംശം കുറയ്ക്കാനുളള മരുന്ന് ശ്രീറാമിന് നല്‍കിയോയെന്ന് സംശയം- രക്ഷപെടാനും തെളിവ് അട്ടിമറിക്കാനുമുള്ള ശ്രീറാമിന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമായതോടെ, അറസ്റ്റും റിമാൻഡും- പിന്നാലെ ജാമ്യമെടുക്കാനും ശ്രമം

സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലം തിരിച്ചടിയാകുമോ എന്ന് ആശങ്ക. പരിശോധന വൈകിയതിനാല്‍ രക്തത്തില്‍ മദ്യത്തിന്‍റെ അളവ് കണ്ടെത്താനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഫലം ശ്രീറാമിന് അനുകൂലമായേക്കാം. രക്തത്തിലെ മദ്യത്തിന്റെ അംശം കുറയ്ക്കാനുളള മരുന്ന് ശ്രീറാമിന് നല്‍കിയോയെന്നും സംശയമുണ്ട്. ആദ്യഘട്ടത്തില്‍ രക്ത പരിശോധനയ്ക്ക് പൊലീസ് തയാറായിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് രക്തസാംപിള്‍ ശേഖരിച്ചത്. ആശുപത്രിയിൽ കഴിയുന്ന ശ്രീറാം ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകൾ പുറത്ത് വരുന്നു. അതേ സമയം
മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം രംഗത്തെത്തി . ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബഷീറിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്‍മാന്‍ പറഞ്ഞു. കേസില്‍ തുടക്കം മുതല്‍ പൊലീസ് ഒത്തുകളിക്കുകയാണെന്നും സാക്ഷികള്‍ മൊഴിമാറ്റുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ പറഞ്ഞു.
ഈ കേസിൽ റിമാന്‍ഡിലായ ശ്രീറാം പൊലീസ് കാവലില്‍ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ തുടരുകയാണ്. അമിതവേഗതയില്‍ ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും എന്നും സൂചനകളുണ്ട്. രാത്രി പത്തരയോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സ്വകാര്യാശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്തത്. ആശുപത്രിയില്‍ ചികില്‍സയിലാണെന്നും ചികില്‍സ തുടരണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയില്‍ തന്നെ തുടരാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത്. ശ്രീറാമിന് കാര്യമായ പരിക്കില്ലെങ്കിലും പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ ധരിപ്പിച്ചിരിക്കുന്നത്. മജിസ്റ്റേറ്റ് ആരാഞ്ഞപ്പോഴും ചികില്‍സ തുടരണം എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ആശുപത്രിയില്‍ ശ്രീറാമിന് പൊലീസ് കാവലുണ്ട്. റിമാന്‍ഡ് വിവരങ്ങള്‍ പൊലീസ് ജയിലില്‍ ജയിലില്‍ അറിച്ചു. ആശുപത്രിവിട്ടാല്‍ ശ്രീറാമിനെ സബജയിലിലെക്കെ മാറ്റും. ശ്രീറാം മദ്യപിച്ചിരുന്നെന്നും വാഹനമോടിച്ച് അമിതവേഗത്തിലായിരുന്നുവെന്നും പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീറാമിനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച സുഹൃത്ത് വഫാ ഫിറോസിനെ അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ശ്രീറാമായിരുന്നു ഡ്രൈവിങ് സീറ്റിലെന്ന് തെളിയിക്കണമെങ്കില്‍ ശ്രീറാമിന്റെ ഫിംഗര്‍ പ്രിന്റ് എടുക്കണം. ഇന്നലെ പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും ഫിംഗര്‍ പ്രിന്റ് എടുക്കാനായില്ല. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് ശ്രീറാമിന് എതിരായി പൊലീസിനും പിന്നീട് മജിസ്ട്രേറ്റിന്റെ മുന്നിലും മൊഴി നല്‍കിയതോടെയാണ് കുരുക്ക് മുറുകിയത്. മദ്യപിച്ച് വാഹനം ഓടിക്കേണ്ടെന്ന തന്റെ നിര്‍ദേശം അവഗണിച്ചാണ് ശ്രീറാം വാഹനമോടിച്ചതെന്നും അമിതവേഗമാണ് അപകടകാരണമെന്നുമാണ് മൊഴി.
രക്ഷപെടാനും തെളിവ് അട്ടിമറിക്കാനുമുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമായതോടെയാണ് അറസ്റ്റും റിമാന്‍ഡുമുണ്ടായത്. ജീവപര്യന്തമോ പത്ത് വര്‍ഷം തടവോ ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എന്നകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന് ഇന്ന് ഒരു എം.ആര്‍.ഐ സ്കാന്‍ കൂടി എടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതില്‍ പ്രശ്നമില്ലെന്ന് കണ്ടാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവും.എന്നാല്‍ മേല്‍ക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും വരെ ആശുപത്രിയില്‍ തുടരാനുള്ള നീക്കമാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.
https://www.facebook.com/Malayalivartha

























