മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയ കേസില്‍ നരഹത്യചുമത്തി കേസ് എടുത്തതോടെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയ കേസില്‍ നരഹത്യചുമത്തി കേസ് എടുത്തതോടെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംഭവം നടന്നയുടനെ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ടോംജോസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം അനുസരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ക്രിമിനല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയാല്‍ 48 മണിക്കൂറിനകം സസ്‌പെന്റ് ചെയ്യണം. ആ സമയത്തിന് മുമ്പ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് സസ്‌പെന്‍ഷന്‍ ഉറപ്പായിരുന്നു. സംസ്ഥാന സര്‍വ്വേ വകുപ്പ് ഡയറക്ടറായിരുന്നു ശ്രാറാം. നിയമനം ലഭിച്ചിട്ടും കസേരയില്‍ ഇരിക്കും മുമ്പ് സസ്‌പെന്‍ഷന്‍ ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും 304ാം വകുപ്പ് ചുമത്തിയിരിക്കുന്നതിനാല്‍ കേസ് നിലനില്‍ക്കുമെന്ന് പൊലീസ് പറയുന്നു. കാരണം സബ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായ ശ്രീറാം അലക്ഷ്യമായും സാഹസികമായും വാഹനം ഓടിച്ചു എന്നതാണ് ഗൗരവതരമായ കുറ്റം. അത് മാത്രം മതി ഈ കേസ് നിലനില്‍ക്കാന്‍. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കായി ശ്രീരാമിന്റെ വിരലടയാളം മുടി എന്നിവ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. സര്‍വ്വീസ് ചട്ടലംഘനങ്ങളുടെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുമ്പും സസ്‌പെന്‍ഷനിലായിട്ടുണ്ടെങ്കിലും നരഹത്യയുടെ പേരില്‍ നടപടി നേരിടേണ്ടി വരുന്നത് അപൂര്‍വ്വമായ സംഭവമാണ്. വാഹനബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലയിടത്തും നടത്തിയിട്ടുള്ളയാളാണ് ശ്രീറാം. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
നരഹത്യ ചുമത്തിയ 304 വകുപ്പിന് പകരം 304 എ ചുമത്തി രക്ഷപെടുത്താന്‍ ഉന്നത ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അതിനെ പ്രതിരോധിക്കാന്‍ ഉദ്യോഗസ്ഥ ലോബിക്ക് ആയില്ല. ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും സ്വകാര്യആശുപത്രിയിലേക്ക് പോകാന്‍ ശ്രീറാമിനെ അനുവദിക്കുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. റിമാന്‍ഡില്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരന് ശ്രീറാമിനെ സന്ദര്‍ശിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫോണ്‍ ഉപയോഗിച്ചു. അതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ സജ്ജീവമായിരുന്നു. രക്തപരിശോധന നടത്താന്‍ പൊലീസ് മണിക്കൂറുകളോളം വൈകിച്ചു.
ശ്രീറാമിന് ഗുരുതര പരിക്കില്ലെന്ന് സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിട്ടും ഗുരുതരമായ പരിക്കുണ്ടെന്ന പ്രതീതി ജനിപ്പിക്കും വിധം മുഖം മാസ്‌ക്ക് കൊണ്ട് മറച്ച് വി.ഐ.പി ആംബുലന്‍സില്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരണമെന്ന് ശ്രീറാം ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേട്ട് സമ്മതിച്ചില്ല. ജയിലിലേക്ക് അയച്ചു. എന്നാല്‍ ജയിലിലെ ഡോക്ടര്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ പൊലീസ് സെല്ലില്‍ നിന്ന് അഞ്ച് മിനിറ്റിന് ശേഷം സര്‍ജിക്കല്‍ ഐ.സി.യുവിലേക്കും അവിടെ നിന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്കും മാറ്റിയിരിക്കുകയാണ്. അതിന് പിന്നാലെയാണ് സര്‍്ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























