ഞെട്ടിത്തരിച്ച് പാക്കികള്‍... ജമ്മു കാശ്മീര്‍ വിഷയത്തില്‍ പെട്ടന്നൊരു തീരുമാനത്തിലെത്താന്‍ കാരണം ട്രംപും ഇമ്രാന്‍ഖാനും തമ്മിലുള്ള വല്ലാത്ത സൗഹൃദം; എന്നും എതിര്‍ത്തിരുന്ന ബിജു ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി കിട്ടിയതോടെ എല്ലാം എളുപ്പമായി

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ശക്തനായ ഭരണാധികാരിയുടെ ഇശ്ചാശക്തി ഒരിക്കല്‍ കൂടി വെളിവാകുകയാണ്. എന്നും കീറാമുട്ടിയായിരുന്ന കാശ്മീര്‍ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ മോദിയ്ക്കായി. സര്‍ജിക്കല്‍ അറ്റാക്ക് പോലെ ലോക രഹസ്യ പോലീസുകള്‍ക്ക് ഒരു സൂചനയും നല്‍കാതെയായിരുന്നു തീരുമാനം. കാശ്മീരിന് പ്രത്യേക പദവി വേണ്ട. ഒരു രാജ്യം ഒരു നിയമം എന്ന ആശയം അങ്ങനെ മോദി കൊണ്ടു വന്നിരിക്കുകയാണ്. ഇതോടെ പാകിസ്ഥാന്റേയും അമേരിക്കയുടേയും റോള്‍ അവസാനിച്ചിരിക്കുകയാണ്.
തുടക്കത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയെങ്കിലും ഡോണള്‍ഡ് ട്രംപ് പൊടുന്നനെ ഇമ്രാന്‍ ഖാനുമായി ഊഷ്മള ബന്ധത്തിലായി. അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സേനയെ പിന്‍വലിക്കാനുള്ള നീക്കം തുടരുന്ന ട്രംപ്, മേഖലയില്‍ പാക്കിസ്ഥാനു കൂടുതല്‍ സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നു.
കാരണം അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ അയല്‍രാജ്യമായ ഇറാനോട് യുഎസിനു കടുത്ത ശത്രുതയാണുള്ളത്. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍നിന്ന് ഇന്ത്യയെ മാറ്റിനിര്‍ത്തണമെന്ന് ഖാന്‍ യുഎസിനോട് ആവശ്യപ്പെട്ടു.
പാക്കിസ്ഥാനുമായുള്ള അനുരജ്ഞന ചര്‍ച്ചയ്ക്ക് നരേന്ദ്രമോദിയെ പ്രേരിപ്പിക്കാനും ഖാന്‍ അമേരിക്കന്‍ സഹായം തേടി. അഫ്ഗാനിസ്ഥാന്റെ ഭാവി ചര്‍ച്ചകളില്‍ ഇന്ത്യ പങ്കാളിയായിരിക്കില്ലെന്ന യുഎസിന്റെ ആകസ്മിക പ്രഖ്യാപനവും ഇന്ത്യ പാക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന ട്രംപിന്റെ അവകാശവാദവും കൂടി ചേര്‍ന്നതോടെ 370 ാം വകുപ്പിന്റെ ചരമക്കുറിപ്പെഴുതുന്നത് നരേന്ദ്രമോദി വേഗത്തിലാക്കുകയായിരുന്നു.
ജമ്മു കശ്മീര്‍ നയമാറ്റം വേഗത്തിലാക്കാന്‍ നരേന്ദ്രമോദിയെ പ്രേരിപ്പിച്ച കാരണങ്ങളില്‍ രണ്ടെണ്ണം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ വളരുന്ന സൗഹൃദവും രാജ്യമെങ്ങും അനുദിനം തകര്‍ന്നടിയുന്ന പ്രതിപക്ഷവുമാണ്. ഇന്ത്യന്‍ നടപടി അമേരിക്കയേയും പാകിസ്ഥാനേയും തികച്ചും ഞെട്ടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു ബിജെപി അനുകൂലികളുടെ വലിയ പിന്തുണയുണ്ട്. പക്ഷേ, മോദിക്കു ലഭിച്ച ഏറ്റവും വലിയ ആനൂകൂല്യം ബിജു ജനതാദള്‍, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവ അടക്കം പ്രാദേശിക പാര്‍ട്ടികള്‍ പോലും ഈ നടപടി സ്വാഗതം ചെയ്തതാണ്.
370-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായി 69 വര്‍ഷത്തിനുശേഷം ജമ്മു കശ്മീരിനുമേല്‍ ഏറ്റവും വലിയ ആഘാതമുണ്ടാക്കുന്ന കടുത്ത നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കശ്മീര്‍ താഴ്‌വരയില്‍ ഇനിയെന്തെന്ന ചോദ്യം ബാക്കിയാണ്.
ബിജെപിയും മുന്‍ഗാമിയായ ഭാരതീയ ജനസംഘവും തുടക്കം മുതല്‍ കശ്മീരിന്റെ പ്രത്യേക പദവിയെ ശക്തമായി എതിര്‍ത്തുപോന്നവരാണ്. 'രണ്ടു പ്രധാനമന്ത്രിമാരും രണ്ടു പതാകകളും രണ്ടു ഭരണഘടനയുമുള്ള ഒരു രാഷ്ട്രം' അംഗീകരിക്കാനാവില്ലെന്നാണു ജനസംഘത്തിന്റെ സ്ഥാപക അധ്യക്ഷകന്‍ പറഞ്ഞത്.
1992 ലെ റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താനായി, മുരളീമനോഹര്‍ ജോഷി ബിജെപി അധ്യക്ഷനായിരിക്കെ നടത്തിയ കന്യാകുമാരി കശ്മീര്‍ യാത്രയുടെ സംഘാടകന്‍ നരേന്ദ്ര മോദിയായിരുന്നു. 1998 ല്‍ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായി എന്‍ഡിഎ ഭരണം വന്നപ്പോള്‍, ഘടകകക്ഷികളുടെ താല്‍പര്യപ്രകാരം ബിജെപിയുടെ 4 മര്‍മപ്രധാന വിഷയങ്ങള്‍ തല്‍ക്കാലത്തേക്കു മാറ്റിവയ്ക്കുന്നുവെന്ന ധാരണയാണ് ഉണ്ടാക്കിയത്.
അതേസമയം കശ്മീരിനു പുറത്തു മോദിക്കും ഷായ്ക്കും ലഭിക്കുന്ന വലിയ പിന്തുണയാണ് ആദ്യത്തേത്. വര്‍ഷങ്ങളായുള്ള സായുധ സംഘര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍നിന്നു കശ്മീര്‍ താഴ്‌വരയില്‍ നിയോഗിക്കപ്പെട്ട സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ബാധിച്ചിട്ടുണ്ട്.
പ്രത്യേക അവകാശങ്ങളുള്ള ഒരു സംസ്ഥാനത്ത് ഭീകരത പരത്താനും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിരട്ടി നിര്‍ത്താനും പാക്കിസ്ഥാനുണ്ടായിരുന്ന അനുകൂല സന്ദര്‍ഭം ഇനിയുണ്ടാവില്ലെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റിനു മുന്നിലെത്തുന്നത് പൂര്‍ണമായും മാറിമറിഞ്ഞ കശ്മീര്‍ സാഹചര്യമാണ്. ദൗര്‍ബല്യങ്ങളേക്കാള്‍ കരുത്തു പ്രകടിപ്പിച്ചു പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യക്ക് കഴിയുകയും ചെയ്യും. കാശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ റോളും ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























