കശ്മീരില്‍ കയറി അറസ്റ്റു വരിച്ചു... കാശ്മീര്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ ആക്കുമ്പോള്‍ അതിന് പിന്നില്‍ നടന്നത് മുക്കാല്‍ നൂറ്റാണ്ടിലേറെ നടത്തിയ പോരാട്ടം; ബിജെപി സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി കണ്ട സ്വപ്നം കണ്ട കാശ്മീര്‍ യാഥാര്‍ത്ഥ്യമാക്കി മോദി; 1953 ല്‍ വാജ്‌പേയിക്കൊപ്പം അനുമതിയില്ലാതെ കശ്മീരില്‍ കയറിയത് ചരിത്രത്തിന്റെ ഭാഗം

ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്നത് ജമ്മു കാശ്മീരാണ്. ജമ്മുകാശ്മീരിന് പ്രത്യേക പദവി വേണമെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും പറയുന്നത് അങ്ങനെയൊരു അധികാരം എന്തിനെന്ന്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ കാശ്മീരിനെ ആക്കുന്നതാണ് നല്ലത്. അതോടെ പാകിസ്ഥാന്റെ ഇടപെടലിനും പൂട്ടുവീഴും.
ജമ്മുകശ്മീരിനെയും ലഡാക്കിനെയും രണ്ടു തരത്തിലുള്ള കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി ജമ്മു കശ്മീരിന് പ്രത്യേക പദവി അനുശാസിക്കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്തു കളഞ്ഞതിലൂടെ ബിജെപി യാഥാര്‍ത്ഥ്യമാക്കിയത് പാര്‍ട്ടി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വപ്നം. ബിജെപിയുടെ പ്രാക്തന രൂപം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭാരതീയ ജന സംഘ് സ്ഥാപിച്ചത് ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. കശ്മീരില്‍ അനധികൃതമായി കയറി ആദ്യമായി അറസ്റ്റ് വരിച്ച കോണ്‍ഗ്രസ് വിരുദ്ധനായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തരം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പിനെ ജനസംഘിന്റെ കാലത്ത് ഏറ്റവും എതിര്‍ത്തിരുന്നത് ഇദ്ദേഹമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിമര്‍ശകനായി അറിയപ്പെട്ടിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി അക്കാലത്ത് ചോദിച്ചിരുന്നു. എന്തിനാണ് കശ്മീരില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നതെന്നും കശ്മീരിനെ എന്തിനനാണ് പ്രസിഡന്റിന്റെ പദവിക്ക് കീഴില്‍ സൂക്ഷിക്കുന്നതെന്നും അദ്ദേഹം അന്നു തന്നെ ചോദിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമുള്ളപ്പോള്‍ അതിന് പകരമായി കശ്മീരില്‍ 'സദര്‍ ഇ റിയാസത്ത്' നെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായ കാലത്തു തന്നെ 'ഒരു രാജ്യത്ത് രണ്ടു ഭരണഘടന, രണ്ടു പ്രധാനമന്ത്രിമാര്‍, രണ്ടു കൊടികള്‍' എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്താനുമായി ഇപ്പോഴും തത്വത്തില്‍ യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഇടയ്ക്കിടെ വെടി നിര്‍ത്തല്‍ ഉണ്ടാകുന്നെന്നു മാത്രം. സംസ്ഥാനത്തിന്റെ ഒരു ഭാഗം ഇപ്പോഴും ഭീകരരുടെയും ശത്രുക്കളുടെയും കയ്യിലാണ് താനും. ഔദ്യോഗികമായി അനുമതി കൂടാതെ കശ്മീരില്‍ പ്രവേശിക്കാന്‍ പോലും പുറത്തു നിന്നുള്ളവര്‍ക്ക് സാധിക്കില്ലെന്നത് 370 ാം വകുപ്പ് അനുശാസിക്കുന്നു.
ഇതിനെതിരേ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേം ഉയര്‍ത്താനായി ദേശീയ ഉദ്‌ബോധന പ്രചരണം നടത്തിയയാളാണ് ശ്യാമപ്രസാദ് മുഖര്‍ജി. അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം ഈ പ്രചരണവുമായി രാജ്യം മുഴുവന്‍ സഞ്ചരിച്ച അദ്ദേഹം അനുമതി കൂടാതെ തന്നെ 1953 മെയ് 11 ന് കശ്മീരില്‍ കയറുകയും തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 1953 ജൂണ്‍ 23 ന് മരണമടഞ്ഞ മുഖര്‍ജിയുടെ പ്രതിഷേധമാണ് കശ്മീരില്‍ പ്രത്യേക അനുമതി വേണമെന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തത്.
അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷിക്കുകയാണ്. രാജ്യസഭയില്‍ ബില്ല് പാസായതോടെ മന്ദിരം പൂര്‍ണ്ണമായും പ്രകാശിപ്പിച്ചാണ് രാജ്യം ആഘോഷത്തിന് തുടക്കം കുറിച്ചത്. കശ്മീര്‍ രാജ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച സര്‍ക്കാര്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. നേരത്തെ, പാര്‍ലമെന്റില്‍ സാങ്കേതിക തകരാര്‍ മൂലം ഇലക്‌ട്രോണിക് വോട്ടിംഗിനു പകരം പേപ്പര്‍ ബാലറ്റിലാണ് എംപിമാര്‍ വോട്ട് ചെയ്തത്.
ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബില്ല് രാജ്യസഭ പാസാക്കിയിരുന്നു. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണ്ണയ ബില്‍ പാസായത്. ഇതോടൊപ്പം ജമ്മുകശ്മീരിലെ സംവരണ ബില്ലും ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു.
"
https://www.facebook.com/Malayalivartha
























