കടുകട്ടി മോദി പൊളിച്ചടുക്കിയപ്പോള്‍... ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമ്പോള്‍ അറിയണം ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പും 35 എ അനുഛേദവും ജമ്മു കശ്മീരിന്റെ ചരിത്രവും

കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളയുമ്പോള്‍ എന്താണ് ഈ പ്രത്യേക അധികാരമെന്ന് പരസ്പരം ചോദിക്കുകയാണ്. കയ്യടിക്കുമ്പോഴും കല്ലെറിയുമ്പോഴും പലര്‍ക്കുമറിയില്ല ഈ പ്രത്യേക അധികാരം എന്തെന്ന്.
ഇന്ത്യാ രൂപീകരണ വേളയില്‍ ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന രാജാ ഹരി സിങ് ഒപ്പുവച്ച ഉടമ്പടിയാണ് 370-ാം വകുപ്പിന്റെ അടിത്തറ. മറ്റു നാട്ടുരാജ്യങ്ങള്‍ നിരുപാധികം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഉപാധികളോടെയാണു ജമ്മു കശ്മീര്‍ ഇന്ത്യയോടു ചേര്‍ന്നത്. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രം നിയമ നിര്‍മാണത്തിനുള്ള അധികാരമാണ് 1947 ഒക്‌ടോബര്‍ 26ലെ ഉടമ്പടിയിലൂടെ ഇന്ത്യക്കു കൈമാറിയത്.
1949 ഒക്‌ടോബര്‍ 17ന് 370-ാം വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. ഉടമ്പടിയിലെ ഉപാധികള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന ഈ വകുപ്പിലെ വ്യവസ്ഥകള്‍. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടനയും പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയിലൊഴികെ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരിനു ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയുമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി, ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് ആറു വര്‍ഷമാണു കാലാവധി. താല്‍ക്കാലിക സ്വഭാവമുള്ളതാണ് 370-ാം വകുപ്പെന്നും അതു സംസ്ഥാന ഭരണഘടനാ അസംബ്ലി അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
1954ല്‍ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തതാണ് 35 എ വകുപ്പ്. 370ാം വകുപ്പ് ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണെങ്കില്‍, 35എ വകുപ്പ് സംസ്ഥാനത്തെ സ്ഥിരതാമസക്കാരെ നിര്‍വചിക്കുന്നതും ഭൂമി, സര്‍ക്കാര്‍ ജോലി, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ അവര്‍ക്കായി മാത്രം നിജപ്പെടുത്തുന്നതുമാണ്.
ഇതിലേക്ക് നയിച്ചത് കാശ്മീരിന്റെ ചരിത്രം കൂടിയാണ്. ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി ലയിച്ചു. ജമ്മു കശ്മീരിലെ മഹാരാജാ ഹരി സിങ് മടിച്ചുനിന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീര്‍ പാകിസ്താന്‍ ആഗ്രഹിച്ചിരുന്നു. പാകിസ്താനില്‍ ചേരാന്‍ കൊതിച്ച ജനങ്ങളെ ഹരി സിങ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എവിടേക്കെന്ന കാര്യത്തില്‍ ഹരി സിങ്ങിന്റെ തീരുമാനം വൈകിയതോടെ ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം അഴിച്ചുവിട്ടു. വലിയൊരു ഭൂപ്രദേശം നഷ്ടമായതോടെ ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. തുടര്‍ന്ന്, ഇന്ത്യയില്‍ ചേരുന്നതിനുള്ള ഉടമ്പടിയില്‍ ഉപാധികളോടെ ഒപ്പുവയ്ക്കുകയും ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറുമായിരുന്ന ഡോ. കരണ്‍ സിങ് മഹാരാജാ ഹരിസിങ്ങിന്റെ മകനാണ്. 1950 54 കാലത്ത് സംസ്ഥാന ഭരണഘടനാ അസംബ്ലിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായി രാഷ്ട്രപതിയുടെ നിരവധി ഉത്തരവുകളിറങ്ങി. 370ാം വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു ആദ്യത്തേത്. 1954 മേയ് 13ന് അതിപ്രധാനമായ മറ്റൊരു ഉത്തരവിറങ്ങി.
അതനുസരിച്ച് ജമ്മു കശ്മീരിലെ താമസക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ ജമ്മു കശ്മീരുകാര്‍ക്കും നല്‍കി. സുപ്രീം കോടതിയുടെ അധികാരപരിധി ബാധകമാക്കി. അതോടൊപ്പം ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെയും അവര്‍ക്കുള്ള സവിശേഷ അവകാശങ്ങളും നിര്‍വചിക്കുന്ന 35എ വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.
1956 നവംബര്‍ 17ന് 370ാം വകുപ്പ് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ ഭരണഘടനാ അസംബ്ലി പിരിച്ചുവിട്ടു. അതോടെ, ഈ വകുപ്പ് ഭരണഘടനയുടെ സ്ഥിരമായ വകുപ്പായി കണക്കാക്കപ്പെട്ടു. താല്‍ക്കാലികവും മാറ്റം വരാവുന്നതും സവിശേഷവുമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഭരണഘടനയുടെ 21ാം ഭാഗത്തിലാണ് ഇതിനു സ്ഥാനം.
എങ്കില്‍ത്തന്നെയും, ഭരണഘടനാ അസംബ്ലി തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തില്‍, 370ാം വകുപ്പിനെ സ്ഥിരസ്വഭാവമുള്ളതായി കണക്കാക്കുന്ന നിരവധി കോടതി ഉത്തരവുകളുണ്ട്. ജമ്മു കശ്മീര്‍ നിയമസഭയുടെ അനുമതിയോടെ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ വകുപ്പ് റദ്ദാക്കാനാകൂ എന്ന നിയമാഭിപ്രായവും പ്രബലമായിരുന്നു.
ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി അമ്പതുകളില്‍ത്തന്നെ 370ാം വകുപ്പിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നു. ഒരു രാജ്യത്ത് വ്യത്യസ്ത ഭരണഘടനയും ചിഹ്‌നങ്ങളും പ്രധാനമന്ത്രിയും പാടില്ലെന്ന മുദ്രാവാക്യവുമായി അദ്ദേഹം പ്രചാരണം തുടങ്ങി. ഈ വകുപ്പ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജമ്മു കശ്മീരില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ പ്രക്ഷോഭം നയിച്ച അദ്ദേഹത്തെ 1953 മേയ് 11ന് അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലിരിക്കെ ജൂണ്‍ 23ന് ദുരൂഹ സാഹചര്യത്തിലായിരുന്നു മരണം. അതു കൊലപാതകമായിരുന്നെന്ന വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ അറസ്റ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണെന്ന് എ.ബി. വാജ്‌പേയി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























