കുത്ത് കേസിലെ പ്രതികൾ മൊബൈലിൽ കുത്തി പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയാൽ വിശ്വാസ്യത തനിയെ വരുമോ; യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികളെ സ്ഥിരമായി പി എസ് സി അയോഗ്യരാക്കിയെങ്കിലും പി എസ് സി പരീക്ഷകളിൽ എന്തും നടക്കുമെന്ന് വ്യക്തം

യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികളെ സ്ഥിരമായി പി എസ് സി അയോഗ്യരാക്കിയെങ്കിലും പി എസ് സി പരീക്ഷകളിൽ എന്തും നടക്കുമെന്ന് വ്യക്തമായി. കമ്മീഷൻ വിജിലൻസ് വിഭാഗം ഓഗസ്റ്റ് 5 ന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പരീക്ഷ എഴുതിയ ശിവരഞ്ജിത്ത്,പ്രണവ്, നസീം എന്നിവർ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടു.
വിജിലൻസ് റിപ്പോർട്ടിൽ പറയും പ്രകാരം ഒരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ പി എസ് സി തീരുമാനിച്ചു. പരീക്ഷാ കേന്ദ്രത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും അതിന് സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാനും അധികാരം പോലീസിന് മാത്രമാണെന്ന് പി എസ് സി പറയുന്നു. ഇവരുടെ പേരിൽ ക്രൈംകേസ് രജിസ്റ്റർ ചെയ്യാൻ പി എസ് സി പോലീസിനോട് ആവശ്യപ്പെട്ടു.
ഇവരെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യാനും പി എസ് സി തെരഞ്ഞടുപ്പ് നടപടികളിൽ നിന്നും സ്ഥിരമായി അയോഗ്യരാക്കാനും പി എസ് സി തീരുമാനിച്ചു.
ശിവരഞ്ജിത്ത്, നസീം തുടങ്ങിയവർക്കെതിരെ ഉയർന്ന ആരോപണണങ്ങൾ പൂർണമായും ശരിവയ്ക്കുന്ന തീരുമാനമാണ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിവാദം ഉയർന്നപ്പോൾ തന്നെ പബ്ളിക് സർവീസ് കമ്മീഷനെ വിവാദത്തിലാക്കാൻ ചിലരൊക്കെ ശ്രമിക്കുന്നതായി മുഖ്യമന്ത്രി വരെ ആരോപിച്ചിരുന്നു. അത്തരം വാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കൊണ്ടാണ് പി എസ് സിയുടെ തീരുമാനം പുറത്തുവന്നത്.
കാസർകോട് ജില്ല ചോദിച്ച ശേഷം തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ പ്രതികളുടെ ഉദ്യമം എന്തിനു വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പ്രതികൾ പരീക്ഷ എഴുതിയത് ഏതെങ്കിലും എസ് എഫ് ഐ മേൽക്കോയമയുള്ള കോളേജിലായിരിക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായം എന്ന് പി എസ് സി ഉദ്ദേശിക്കുന്നത് മൊബൈൽ ഫോണോ ബ്ലൂടുത്തോ പോലുള്ള ഏതെങ്കിലും ഉപകരണത്തെ ആയിരിക്കാം. അങ്ങനെയാണെങ്കിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പി എസ് സി പരീക്ഷ നടക്കുന്ന ഹാളിൽ കൊണ്ടു പോകാൻ ആരാണ് അനുവാദം നൽകിയതെന്ന് കണ്ടത്തേണ്ടതല്ലേ . തീർത്തും രഹസ്യമായി, ഒരാൾ മാത്രം വിചാരിച്ചാൽ മാത്രം നടക്കാവുന്ന കാര്യമല്ല സംഭവിച്ചിരിക്കുന്നത്.
പരീക്ഷ നടക്കുമ്പോൾ അതത് പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരാണ് പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നത്. സ്ഥിരമായി പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർ നിരവധിയുണ്ട്. അവരുടെ സഹായമില്ലാതെ ഇത്തരം ഉപകരണങ്ങൾ ഹാളിൽ കൊണ്ടുചെല്ലാൻ കഴിയില്ല. ചോദ്യ കടലാസ് കൈയിൽ കിട്ടുമ്പോൾ ഗൂഗിളിൽ തപ്പി ഉത്തരം എഴുതാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ഗൂഗിളിൽ തപ്പാൻ പിന്നിലെ ബഞ്ചിൽ ഇടം ലഭിച്ചാൽ എളുപ്പവുമാണ്. അതായത് പ്രതികൾ പരീക്ഷ എഴുതിയ സെന്ററുകളിലെ അധ്യാപകരുടെ സഹായം പ്രതികൾക്ക് നിർലോഭം ലഭിച്ചിട്ടുണ്ടാവണം. ചിലപ്പോൾ യൂണിവേഴ്സിറ്റി കോളേജിലായിരിക്കും പരീക്ഷ എഴുതിയിരിക്കുക. പോലീസ് അന്വേഷണം ബാഹ്യ സ്വാധീനമില്ലാതെ നടന്നാൽ ഇത്തരം കാര്യങ്ങൾ കണ്ടെത്താൻ കഴിയും. ഏതായാലും പി എസ് സിയുടെ പരീക്ഷ നടത്തിപ്പ് തീർത്തും സുതാര്യമല്ലെന്ന് അവരുടെ തന്നെ അന്വേഷണ റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. ഇത്തരമൊരു റിപ്പോർട്ട് ലക്ഷോപലക്ഷം പരീക്ഷാർത്ഥികളെയാണ് സംശയത്തിന്റെ നിഴലിലാക്കിയത്.
ഇപ്പോൾ മൂന്നു പേർ പിടിക്കപ്പെട്ടു. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നു കാണില്ലേ? ഇത്തരത്തിൽ എത്ര പേർ ജോലിയിൽ കയറി കാണും. ഇതെല്ലാം അന്വേഷിക്കേണ്ടതല്ലേ?
https://www.facebook.com/Malayalivartha
























