കവടിയാറിൽ സർക്കാർ ചെലവിൽ ഐ എ എസുകാർക്ക് 'അടി' മുറി; മദ്യപിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ പുറം ലോകം അറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യും

കവടിയാറിൽ സർക്കാർ ചെലവിൽ ഐ. എ എസുകാരുടെ വെള്ളമടി ക്ലബ്. സർക്കാർ കോടികൾ മുടക്കി കെട്ടിപൊക്കിയ കെട്ടിടത്തിൽ ഐ. എ എസ് ക്ലബ് പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് മാസങ്ങളായി. കേരളത്തിലെത്തുന്ന ഐ. എ എസുകാർക്കു താമസിക്കാനും കേരളത്തിലുള്ള ഐ. എ എസുകാർക്ക് ഉല്ലസിക്കാനുമുള്ളതാണ് സിവിൽ സർവീസസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഓമന പേരിൽ അറിയപ്പെടുന്ന കെട്ടിടം.
യൂണിവേഴ്സിറ്റി കോളേജിലെ ഇടി മുറി എസ് എഫ് ഐ പ്രവർത്തകർ കൈയടക്കി വച്ചിരിക്കുന്നത് പോലെയാണ് ഐ. എഎസുകാർ സർക്കാർ കെട്ടിടം കൈയടിക്കിയിട്ടുള്ളത്. ഐ എ എസുകാർ സുഹൃത്തുക്കൾക്ക് പാർട്ടി കൊടുക്കുന്നതും റമ്മി കളിക്കുന്നതും മറ്റ് ഉല്ലാസ കാര്യങ്ങൾ ചെയ്യുന്നതും ഇവിടെയാണ്. ഉല്ലാസ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിക്കരുതെന്നാണ് ഒരു ഐ. എ. എസുകാരൻ പറഞ്ഞത്. ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുള്ളത്. അയാൾക്ക് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരെ മര്യാദ പഠിപ്പിക്കാനുള്ള ശേഷിയൊന്നുമില്ല. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇവിടെ വരാറുണ്ടെന്നാണ് റിപ്പോർട്ട്. ഐ പി എസുകാരും യഥേഷ്ടം വരാറുണ്ടത്രേ. അതിനാൽ പോലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.
ക്ലബിൽ നടക്കുന്ന പാർട്ടിക്ക് പോലീസ് കാവൽ നിൽക്കുന്ന പതിവുമുണ്ട്. ഏമാൻമാർ അകത്ത് ജലസേചനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഇവർ പുറത്തു കാവൽ നിൽക്കും ഒടുവിൽ കാലുകൾ നിലത്തുറയ്ക്കാതെ എത്തുന്ന ഏമാൻമാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ബാധ്യതയും ഒപ്പമുള്ള ഉദ്യോഗസ്ഥർക്കാണ്.
അതേ സമയം ഇവിടെ ഉദ്യോഗസ്ഥരോട് വിവേചനവുമുണ്ട്. അതായത് ഐ എ എസ് നേരിട്ട് എഴുതിയെടുക്കാത്ത 'ഏട്ട് മൂത്ത എസ് ഐമാരെ' ഗസ്റ്റ് ഹൗസിൽ അധികം കാണാറില്ല. ഇത്തരകാർക്ക് ഗസ്റ്റ് ഹൗസിൽ സ്ഥാനം കുറവാണ്. ഉദ്യോഗസ്ഥർക്കിടയിലെ പടല പിണക്കവും ഇവിടെ പ്രതിഫലിക്കാറുണ്ട്. ഉദ്യോഗസ്ഥരെ കുറിച്ച് കഥകൾ ഇറങ്ങുന്നതും ഇവിടെ നിന്നു തന്നെ.
മന്ത്രി ഇ പി ജയരാജൻ മന്ത്രിസ്ഥാനത്ത് തിരികെയെത്തിയപ്പോൾ അദ്ദേഹം കവടിയാറിലെ വീട് ഔദ്യോഗിക വസതിയാക്കാൻ ശ്രമിച്ചെങ്കിലും ഐ എ എസ് പുലികൾ കൂട്ടത്തോടെ രംഗത്തെത്തി പ്രസ്തുത തീരുമാനം പിൻ വലിപ്പിച്ചു. ഇപ്പോൾ ലക്ഷങ്ങൾ വാടക നൽകിയാണ് മന്ത്രി താമസിക്കുന്നത്. ക്ലബിലെ ലീലാവിലാസങ്ങൾ പുറം ലോകം അറിഞ്ഞതോടെ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിഞ്ഞു. എന്നാൽ മുഖ്യമന്ത്രിക്ക് ഇടപെടാവുന്നതിൽ അപ്പുറമാണ് ഐ. എ എ സുകാരുടെ ശക്തി. ഐ എ എസുകാരോട് കളിച്ച ജേക്കബ് തോമസിന്റെ അവസ്ഥ വിപ്ലവകാരിയായ ചില ഐ പി എസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ കവടിയാറിലെ ക്ലബ് സർക്കാർ ഏറ്റെടുക്കുമായിരുന്നു. അതിനു മുമ്പ് തന്നെ അദ്ദേഹത്തെ പുറത്താക്കി.
ഐ. പി എസുകാർക്ക് പേരൂർക്കടയിൽ ഇത്തരത്തിൽ ഒരു ക്ലബുണ്ടെങ്കിലും അവിടെ പാർട്ടികൾ പതിവല്ല. മദ്യപിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ പുറം ലോകം അറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യും. കുപ്രസിദ്ധരായ പ്രതികളെ ചോദ്യം ചെയ്യാൻ ഇവിടെ കൊണ്ടുവരുമ്പോൾ മാത്രമാണ് ക്ലബ് മാധ്യമ ശ്രദ്ധയിലെത്തുന്നത്.
കവടിയാറിലെ ഫൈവ് സ്റ്റാർ തട്ടുകട സർക്കാർ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതിനുള്ള ശേഷി പിണറായിക്ക് ഉണ്ടോ എന്ന് സംശയമാണ്.
https://www.facebook.com/Malayalivartha
























