മദ്യലഹരിയില്‍ അമിത വേഗതയിലും സാഹസികമായും വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപ് ടെസ്റ്റിന് വിധേയമാക്കണമെന്ന് സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ്

മദ്യലഹരിയില്‍ അമിത വേഗതയിലും സാഹസികമായും വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപ് ടെസ്റ്റിന് വിധേയമാക്കണമെന്ന് സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയമാക്കണമെന്ന് സിറാജ് പത്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ ശരീരത്തില്‍ ലഹരി മരുന്നിന്റെ സാനിധ്യം ഉണ്ടെന്ന് സംശയമുണ്ടെന്നും പരിധോശിക്കണമെന്നുമായിരുന്നു ആവശ്യം. രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കുന്നതിലും ഉപരി ലഹരി മരുന്നിന്റെ തരിപോലും ഇല്ലാതാക്കുന്നതിനാണ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും സ്വന്തം നിലയില്‍ ശ്രീറാം സ്വകാര്യആശുപത്രിയിലേക്ക് പോയതെന്ന സംശയവും സിറാജ് മാനേജ്‌മെന്റിനുണ്ട്.
അപകടം നടന്നതിന്റെ അന്ന് തന്നെ ഇതേ സംശയം മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശ് ഫെയിസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു. മദ്യ പരിശോധന മാത്രമല്ല, കഞ്ചാവ് പരിശോധനയും ശ്രീരാം വെങ്കിട്ടരാമന്റെ കാര്യത്തില് വേണമെന്നാണ് ജാവേദ് ആവശ്യപ്പെട്ടത്. രണ്ടും ചേര്‍ന്നുള്ള കോമ്പിനേഷന് വന് അപകടങ്ങള്‍ ഉണ്ടാക്കിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. കൂടുതല് തെളിവിനായി ഇയാളുടെ വീട് റെയ്ഡ് ചെയ്യണം. ഇയാളുടെ അടുത്ത സുഹൃത്തുക്കളെ അറിയാം. ഉന്മാദാവസ്ഥയിലുള്ളള ഇയാളുടെ വണ്ടിയോട്ടങ്ങളെക്കുറിച്ച് അടുത്ത സുഹൃത്തുക്കള് തന്നെ പറഞ്ഞിട്ടുണ്ടെന്നും ജാവേദ് പറയുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ രാത്രികാലങ്ങളില്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് ദേവികുളം സബ്കളക്ടര്‍ ആയിരുന്നപ്പോള്‍ മന്ത്രി എം.എം മണി വിമര്‍ശനം ഉന്നയിച്ചിരുന്നു. ശ്രീറാമിന് വട്ടാണെന്നും ഊളന്‍പാറയ്ക്ക് വിടണമെന്നും എം.എം മണി പറഞ്ഞത് വലിയ വിവാദമായിരുന്നു.
അപകട സമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസിന്റെ രഹസ്യമൊഴിയിലും ശ്രീറാം മദ്യലഹരിയിലായിരുന്നെന്ന് പറയുന്നുണ്ട്. രാത്രി കവടിയാറില്‍ സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതിനാല്‍ കാര്‍ അമിതവേഗത്തിലായിരുന്നു. പതുക്കെ പോകാന്‍ പറഞ്ഞെങ്കിലും അമിത വേഗത്തിലായിരുന്നു പോയതെന്ന് മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധം നല്ല പോലെ ഉണ്ടായിരുന്നു. കാറിന്റെ വേഗം കുറയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടു. കവിടിയാറിലെ വിവേകാനന്ദ പാര്‍ക്കില്‍ നിന്നാണ് ശ്രീറാം കാറില്‍ കയറിയത്. കഫേ കോഫി ഡേയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ശ്രീറാം ആവശ്യപ്പെട്ടു. എന്നിട്ട് ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞ് പിന്നിലൂടെ കയറുകയായിരുന്നു എന്നും പറയുന്നു.
അപകടം നടന്ന ശേഷം കാറില്‍ നിന്നിറങ്ങിയ ശ്രീറാമിന്റെ കാലുകള്‍ മദ്യലഹരിയില്‍ ഉറയ്ക്കുന്നില്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഐ.എ.എസുകാരനാണെന്ന് അറിയാത്തതിനാല്‍ മ്യൂസിയം എസ്.ഐ ശ്രീറാമിനോട് നീയല്ലേ വണ്ടിയോടിച്ചത്, അങ്ങോട്ട് മാറി നില്‍ക്കടാ എന്ന് ആക്രോശിച്ചിരുന്നു. താന്‍ ഡോക്ടറാണെന്നാണ് ശ്രീറാം ആദ്യം പറഞ്ഞത്. കവടിയാര്‍ ഐ.എ.എസ് കോളനിയിലെ വിലാസം നല്‍കിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ശ്രീറാമിന് പണ്ടേ വലിയ ലഹരിയായിരുന്നെന്ന് സഹപാഠികളില്‍ ചിലര്‍ പറയുന്നുണ്ട്. എന്തായാലും മദ്യത്തിന് പുറമേ ലഹരി മരുന്നും ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണം തെളിഞ്ഞാല്‍ ശ്രീറാമിന്റെ കരിയറിന് തന്നെ ദോഷമാകും.
https://www.facebook.com/Malayalivartha
























