പരിക്ക് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചെങ്കിലും കോടതി അത് പൊളിച്ചടുക്കി.

പരിക്ക് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചെങ്കിലും കോടതി അത് പൊളിച്ചടുക്കി. വിരലിനും കൈക്കും പരിക്കുള്ളയാള്‍ എങ്ങനെ ജാമ്യാപേക്ഷയില്‍ ഒപ്പിട്ടെന്ന് കോടതി ചോദിച്ചു. ഫോറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കാനുള്ള പൊലീസിന്റെ ആസുത്രിത നീക്കമാണിതെന്ന് അറിയുന്നു. തെളിവ് ശേഖരിക്കാന്‍ ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ശ്രീറാമിന്റെ രക്തപരിശോധനാ ഫലവും കേസ് ഡയറിയും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും തലയ്ക്കും നട്ടെല്ലിനും പരിക്കുണ്ടെന്നും കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതി മുമ്പാകെ വഫ ഫിറോസ് നല്‍കിയ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. ശ്രീറാമിന്റെ വിരലടയാളവും ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ശേഖരിച്ച വിരലടയാളവും ഒന്നാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാവൂ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിരലടയാളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കയ്യില്‍ പരിക്കും മറ്റേ കയ്യില്‍ ട്രിപ്പും ഇട്ടിരിക്കുകയാണെന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്കു മാറ്റിയപ്പോഴും ഇതേ നിലപാടാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചത്.
തെളിവ് ശേഖരണം വൈകിപ്പിക്കാന്‍ ഉന്നതര്‍ ഇടപെടുന്നതായി ആക്ഷേപമുണ്ട്. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ ശ്രീറിമിനെ വിടണമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നിര്‍ദേശിച്ചതാണ് ഇങ്ങിനെ സംശയം തോന്നാല്‍ കാരണം. അപകടം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന പൊലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തി നടത്തിയത്. അതിനാല്‍ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രാസപരിശോധനാഫലം നെഗറ്റീവ് ആകുകയും ചെയ്തു. ശ്രീറാം രക്തപരിശോധനയെ എതിര്‍ത്തതും പൊലീസ് അതിന് വഴങ്ങിയതുമാണ് തിരിച്ചടിയായത്. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ എത്തിച്ചപ്പോള്‍ തന്നെ മ്ദ്യത്തിന്റെ മണമുണ്ടായിരുന്നതായി ഡോക്ടര്‍ ഒ.പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
കേസിന്റെ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യൂസിയം എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ശ്രീറാം മദ്യപിച്ചിരുന്നതായി വഫാ ഫിറോസ് രഹസ്യമൊഴി നല്‍കിയിരുന്നു. രക്തപരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും നരഹത്യാകുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ അമിത വേഗതയിലും വാഹനം ഓടിച്ചതിനാല്‍ 304 വകുപ്പ് നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























