നോവും ഹൃദയങ്ങൾക്ക് താങ്ങായി വീണ്ടും ലാലേട്ടൻ ; പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാല്‍
പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സഹായവുമായി രംഗത്തെത്തിയത്.
മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും സംഘവും അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. അടിയന്തര സാമ്ബത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. അബ്ദുള്‍ റസാഖിന്റെ പതിനൊന്നാം ക്ലാസിലും ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസചിലവുകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്നും മേജര്‍ രവി അറിയിച്ചു. റസാഖിന്റെ കുട്ടികളെ മോഹന്‍ലാല്‍ ഫോണിലൂടെ വിളിച്ചു സ്വാന്തനിപ്പിക്കുകയും ചെയ്തു.
പ്രളയത്തില്‍ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായവുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ലിനുവിന്റെ കുടുംബത്തിന് കൈത്താങ്ങായി നടൻ ജയസൂര്യയും മുന്നോട്ട് വന്നു. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു നൽകി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകൻ നൽകുന്നതായി മാത്രം കണ്ടാൽ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടിയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നിരുന്നു. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അമ്മയോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തിന് ആശ്വാസം പകരുന്നതാണെന്ന് കുടുംബം പ്രതികരിച്ചു. മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേരാണ് ലിനുവിന് ആദരമർപ്പിച്ച് രംഗത്തെത്തിയത്. ഉണ്ണിമുകുന്ദനമടക്കമുള്ള താരങ്ങളും ദുഃഖത്തിൽ പങ്കു ചേർന്നു.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെയാണ് ലിനു മരിച്ചത്. കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha