കാല്‍വഴുതി തോട്ടില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; തോട്ടിലൂടെ ഒഴുകി നീങ്ങിയ ഒന്നരവയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ

കൈനകരി കോലോത്ത് ജെട്ടിക്ക് സമീപം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം പിഞ്ചു കുഞ്ഞുമായി വീട്ടിലേക്ക് വരികയായിരുന്ന വീട്ടമ്മ കാല്‍വഴുതി തോട്ടില്‍ വീണ് മരിച്ചു. തോട്ടിലൂടെ ഒഴുകി നീങ്ങിയ ഇവരുടെ ഒന്നരവയസുള്ള ആണ്‍കുഞ്ഞിനെ സമീപവാസികളായ യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അപകടം. കൈനകരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മൂലശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. ഇവരുടെ മകന്‍ ആന്‍ റോച്ചനെയാണ് യുവാക്കള്‍ രക്ഷപ്പെടുത്തിയത്.
മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിലാണ് നീതുവും കുടുംബവും താമസിക്കുന്നത്. ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടില്‍ വച്ച ശേഷം അയല്‍ വീട്ടിലെ റേഷന്‍ കാര്‍ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിട്ടു വരുന്നതിനിടെ കാല്‍ കഴുകുന്നതിനിടെ നീതു തോട്ടില്‍ വീഴുകയായിരുന്നു. കമഴ്ന്ന് കിടക്കുന്ന നിലയില്‍ തോട്ടിലൂടെ കുഞ്ഞ് ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയര്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് ചാടിയിറിങ്ങി രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നീതുവിനെ വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവ് ലിനോജ് ജെ സി ബി ടെക്നീഷ്യനാണ്. ആലപ്പുഴ പുന്നമട സ്വദേശിനിയാണ് നീതു.
https://www.facebook.com/Malayalivartha





















