ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്കു വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ; മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടി രൂപയുടെ കരാറിൽ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്‍; ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആരോപണ വിധേയർ

ടൈറ്റാനിയം അഴിമതി കേസ് സിബിഐയ്ക്കു വിടാൻ സംസ്ഥാന സർക്കാരിന്റെ ശുപാർശ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് കേസിൽ ആരോപണ വിധേയരായിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ടൈറ്റാനിയത്തില്‍ മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണു പരാതി. കേസ് നിലവില്‍ വിജിലന്‍സാണ് അന്വേഷിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടി രൂപയുടെ കരാറിൽ 66 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്‍.
ടൈറ്റാനിയം മുൻ ചെയർമാൻ ടി. ബാലകൃഷ്ണനും കേസിൽ പ്രതിയാണ്. 2006ൽ ആണ് സംഭവത്തിൽ ആരോപണം ഉയർന്നത്. തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് അന്വേഷിച്ച വിജിലൻസ് ഇന്റർപോളിന്റെയുൾപ്പെടെ സഹായം തേടിയിരുന്നു. ബ്രിട്ടനിലെ വിഎ ടെക് വെബാഗ്, എവിഐ യൂറോപ്പ്, ഫിൻലൻഡിലെ കെമടോർ എക്കോ പ്ലാനിങ് എന്നീ കമ്പനികൾ വഴിയാണു യന്ത്രങ്ങൾ വാങ്ങിയത്. ഇവയുടെ യഥാർഥ വിലയും കമ്മിഷനായി നൽകിയ തുകയും അറിയിക്കണമെന്ന ആവശ്യവുമായാണ് ഇന്റർപോളിനെ സമീപിച്ചത്. വിദേശ കമ്ബനി ഉള്‍പ്പെടുന്ന കേസായതിനാല്‍ സിബിഐക്ക് കൈമാറണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെയെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















