ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്’; പക്ഷേ, അനുകരണം ഒരിക്കലും ശാശ്വതമല്ല; അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു; റാണു മൊണ്ടാലിനെ കുറിച്ച് ലതാമങ്കേഷ്‌കർ

പ്രശസ്ത ലെജൻഡറി ഗായിക ലത മങ്കേഷ്കറിന്റെ ശബ്ധമാധുര്യം ഏത് ഗാനാസ്വാദകരെയും ആകർഷിക്കുന്നതാണ്. അവരെ പോലെ പാടാനാഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല . ഇപ്പോൾ റണാഘട്ടിന്റെ ലത മങ്കേഷ്‌കർ എന്ന പേരിൽ വൈറലായി മാറിയിരിക്കുകയാണ് റാണു മൊണ്ടാൽ.
പശ്ചിമ ബംഗാളിലെ റണാഘട്ടിൽ ഒരു സാധാരണ കുടുംബത്തിലാണ് റാണു ജനിച്ചത്. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ട്രെയിനുകളില്‍ പാട്ടുപാടിയാണ് അവര്‍ അന്നത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. റണാഘട്ടിലെ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന പാട്ടുപാടുന്നതിന്റെ വിഡിയോ വൈറലായതോടെയാണ്ണു റാണു മൊണ്ടാൽ എന്ന പാട്ടുകാരിയേയും അവരുടെ ജീവിതവും നമ്മള്‍ അറിയുന്നത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലിരുന്ന് ‘എക് പ്യാര്‍ കാ നഗ്മാ’ എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയാണ് റാണു മൊണ്ഡൽ പ്രസിദ്ധയായത് .
റാണു മരിയ മൊണ്ഡല്‍ എന്ന തെരുവുഗായിക ഇപ്പോള്‍ രാജ്യത്തെ സംസാരവിഷയമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ആലാപനത്തിനു പിന്നാലെ, തെരുവില്‍നിന്ന് ബോളിവുഡിലെ പിന്നണി ഗായികയെന്ന നക്ഷത്രത്തിളക്കത്തിലേക്കാണ് ആ 59കാരി പാടിക്കയറിയത്.
ഇപ്പോഴിതാ റാണു മൊണ്ടാലിനെപ്പറ്റി സാക്ഷാല്‍ ലതാ മങ്കേഷ്കര്‍ വരെ കേട്ടിരിക്കുകയാണ്. റാണുവിന്റെ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ‘ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്’ എന്നായിരുന്നു ലതാ ജിയുടെ പ്രതികരണം.
അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്‌ലെ) എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്ക് സുനിധി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. ‘- ലതാ മങ്കേഷ്കര്‍ പറഞ്ഞു.
ഗായകര്‍ക്ക് ലത മങ്കേഷ്കര്‍ ഒരു ഉപദേശവും നല്‍കിയിരിക്കുകയാണ്. ‘നിങ്ങള്‍ നിങ്ങളാകുക എന്റെയോ സഹപ്രവര്‍ത്തകരുടെയോ നിത്യഹരിത ഗാനങ്ങള്‍ ആലപിക്കുക. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക.
ലതാജി സ്വന്തം സഹോദരിയെയാണ് ഇതിന് ഉദാഹരണമായി പറയുന്നത്. ആശയെ(ഭോസ്‌ലെ) സ്വന്തം ശൈലിയില്‍ പാടാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെങ്കില്‍ അവള്‍ എന്നെന്നേക്കുമായി എന്റെ നിഴലില്‍ ഒതുങ്ങിപ്പോകുമായിരുന്നു. വ്യക്തിത്വത്തിന് ഒരാളുടെ കഴിവിനെ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവള്‍. “
https://www.facebook.com/Malayalivartha





















