പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ അനധികൃത ക്വാറി ഇടപാടുകള്‍... ജല ബോംബും പേറി കേരളം, സര്‍ക്കാര്‍ നോക്കുകുത്തിയാകുമ്പോള്‍

പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ സര്‍ക്കാരും അനധികൃത ക്വാറി ഇടപാടുകാരും പ്രവര്‍ത്തിക്കുന്നത് എന്നു പറയുമ്പോഴും കേരളീയര്‍ അത് ഒരു വിഷയമായി പോലും കാണാന്‍ തയ്യാറാകുന്നില്ല കാരണം ഇത് നമുക്ക് നേരിട്ട് ഒരു പ്രശ്‌നവും ഉണ്ടാക്കാത്തതിനാലാണ് നിസ്സാരമായി നാം കാണുന്നത്. വസ്തുത എന്ത് എന്നാല്‍ പാറ തെളിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണും മേല്‍മട്ടിയും പാറപൊട്ടിച്ചു രൂപപ്പെടുന്ന ഗര്‍ത്തം നികത്താന്‍ ഉപയോഗിക്കണമെന്നാണു നിയമം, പക്ഷേ ഒരു പാറമട ഉടമ പോലും അതു പാലിക്കാറില്ല. അത് പാലിക്കപ്പെടുന്നുണ്ട് എന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്നുപോലുമില്ല. മാത്രമല്ല സര്‍ക്കാരിനോട് ഇതിനെക്കുറിച്ച് വിശദീകരണം ചോദിച്ചാല്‍. സുരക്ഷിതമാക്കാന്‍ നിര്‍ദേശം നല്‍കാറുണ്ട് എന്ന മുടന്തന്‍ ന്യായമായിരിക്കും പറഞ്ഞ് ഒഴിയുന്നത്
ക്വാറികളിലെ മണ്ണു സംരക്ഷിക്കണമെന്നും പരിസ്ഥിതി പൂര്‍വ സ്ഥിതിയിലാക്കണമെന്നും നിയമമുണ്ട്. ഇതു പാലിക്കാന്‍ പാറമട ഉടമകള്‍ ബാധ്യസ്ഥരാണെങ്കിലും, ഖനനം കഴിഞ്ഞാല്‍ അവര്‍ തിരിഞ്ഞുനോക്കാറില്ല എന്നതാണു വസ്തുത. നടപടി സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. ഖനനത്തിനു ശേഷമുള്ള പാറമടകള്‍ ശരിക്കും മരണമടകളാണ്. മഴക്കാലത്തു വെള്ളം നിറഞ്ഞാല്‍ ഇവ മരണക്കുളങ്ങളാകും. മഴ ശക്തമാകുമ്പോള്‍ 30 മുതല്‍ 70 മീറ്റര്‍ വരെ താഴ്ചയില്‍ ക്വാറികളില്‍ വെള്ളം കെട്ടിനില്‍ക്കും. സംരക്ഷണവേലി പോലുമില്ലാത്ത പാറമടകളില്‍ മുങ്ങിമരണങ്ങള്‍ പതിവ്. ഇവ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിയാല്‍ ഉരുള്‍പൊട്ടല്‍ ഉറപ്പ്. 45 ഡിഗ്രിക്കു മുകളില്‍ ചെരിവുള്ള പ്രദേശത്ത് ക്വാറി അനുവദിക്കരുതെന്നാണു നിയമമെങ്കിലും, പല ജില്ലകളിലും ക്വാറികള്‍ 70 മുതല്‍ 80 ഡിഗ്രി വരെ ചെരിവുള്ള മലമുകളിലാണ്. ഇടുക്കി ജില്ലയിലാണ് ഇത്തരം ക്വാറികള്‍ കൂടുതലുള്ളത്.
ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ സുരക്ഷിതമാക്കാന്‍ എന്തു നടപടിയെടുത്തു എന്നു ചോദിച്ചാല്‍, സുരക്ഷിതമാക്കാന്‍ നിര്‍ദേശം നല്‍കാറുണ്ട് എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു പറയാനുള്ളത്. ക്വാറി സേഫ്റ്റി ഫണ്ട് എന്ന പേരില്‍ റോയല്‍റ്റിയായി സര്‍ക്കാര്‍ ഈടാക്കുന്ന തുക ഉപയോഗിച്ച് ക്വാറികള്‍ സുരക്ഷിതമാക്കണമെന്നാണു നിയമം. കലക്ടറുടെ പേരിലാണ് അക്കൗണ്ട്. പക്ഷേ, ഈ തുക പലരും ഉപയോഗിക്കാറില്ല. തുക എന്തിനൊക്കെ ഉപയോഗിച്ചു എന്നു വിവരാവകാശ പ്രകാരം ചോദിച്ചാലും അഴകൊഴമ്പന്‍ മറുപടിയാകും ലഭിക്കുക.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ചെരിവുള്ള പ്രദേശങ്ങളില്‍ ഭൂമിയിലെ ചെറിയ കുലുക്കം പോലും ഉരുള്‍പൊട്ടലിനു കാരണമായേക്കാം. കനത്ത മഴയില്‍ മണ്ണിനടിയില്‍ മര്‍ദം വര്‍ധിക്കുന്ന സമയത്ത് ക്വാറികളിലെ സ്‌ഫോടനം ഭൂമിയുടെ അടിത്തട്ടിലെ കരിങ്കല്‍പാളികളില്‍ ഉണ്ടാക്കുന്ന കുലുക്കവും വിള്ളലും ഉരുള്‍പൊട്ടലുണ്ടാക്കുമെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. മണ്ണില്‍ വെള്ളം നിറഞ്ഞുണ്ടാകുന്ന ഉരുള്‍പൊട്ടലിനെക്കാള്‍ പതിന്മടങ്ങു ശക്തമായിരിക്കും ഈ ഉരുള്‍പൊട്ടല്‍.
ക്വാറികളില്‍ സ്‌ഫോടനം നടക്കുമ്പോള്‍ പുറത്തേക്കു തെറിക്കുന്ന കല്ലുകള്‍ ഏകദേശം 500 മീറ്റര്‍ പരിധിവരെ എത്തുമെന്നും ചുരുങ്ങിയതു 300 മീറ്റര്‍ പരിധിയില്‍ ഭൂമിക്കടിയില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാകുമെന്നുമാണ് കണ്ടെത്തല്‍. ശബ്ദതരംഗം ഏറ്റവും കൂടുതല്‍ വേഗത്തില്‍ കടന്നുപോകുന്നത് വജ്രത്തിലൂടെയും കരിങ്കല്ലിലൂടെയുമാണ്. ഒരു സ്ഥലത്തു സ്‌ഫോടനമുണ്ടായാല്‍ അതിന്റെ തുടര്‍ച്ച എവിടെ വരെ ഉണ്ടോ അവിടെ വരെ ശബ്ദതരംഗം കടന്നുപോകും. പരിസ്ഥിതിയെക്കുറിച്ചും മനുഷ്യരുടെ ജീവനെക്കുറിച്ചും ഒരു ചിന്തയുമില്ലാതെയാണ് കേരളത്തിലെ അനധികൃത ക്വാറി ഇടപാടുകള്‍ തുടരുന്നത്. അഴിമതിയുടെ തിളക്കത്തില്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നവര്‍ ഓര്‍ക്കണം, ഇതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരിക പാറമടകള്‍ക്കു സമീപം താമസിക്കുന്നവര്‍ മാത്രമാകില്ല.
https://www.facebook.com/Malayalivartha





















