പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ; ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല; പാവങ്ങളുടെ പാർട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയിൽ വേണ്ട; പരിഹാസവുമായി അഡ്വക്കേറ്റ് എ ജയശങ്കർ

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിളിച്ച ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീർ ഹുസൈൻ. സിപിഐ(എം) കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളിൽ മുൻപിൻ നോക്കാതെ ഇടപെടും, പരിഹാരം കണ്ടെത്തും. രണ്ടു വർഷം മുമ്പ് ഒരു ജനകീയ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച സഖാവ് ക്രിമിനൽ കേസിൽ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലിൽ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ആ കേസ് തീർന്നിട്ടില്ല പക്ഷേ പാർട്ടി നടത്തിയ അന്വേഷണത്തിൽ സക്കീറിൻ്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്ഐയെ സക്കീർ സഖാവ് ഫോണിൽ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം "ഞാൻ നിഷ്പക്ഷമായേ പെരുമാറൂ" എന്ന് ശഠിച്ചത് ധിക്കാരം. "ടെസ്റ്റ് എഴുതി പാസായതാണ്" എന്ന് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ സഖാക്കളെ അപകീർത്തിപ്പെടുത്തിയ പരാമർശം. പാർട്ടി ഏരിയാ സെക്രട്ടറിയുമായുളള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം.
ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാർട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പോലീസ് സേനയിൽ വേണ്ട. കളമശേരി സബ് ഇൻസ്‌പെക്ടർക്ക് 24 മണിക്കൂറിനകം സസ്‌പെൻഷൻ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസൽ ഓഡറും തേടിവരും.സൂചനയാണിത് സൂചന മാത്രം എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സ്ഐയെ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് സക്കീർ ഹുസൈൻ തന്നെ രംഗത്തെത്തി. കളമശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ അമൃതരംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐ യുടെ നടപടി കൃത്യവിലോപമാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തു. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐയ്ക്കെതിരെ പരാതി നൽകുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. തനിക്കെതിരായി വന്ന ആരോപണങ്ങൾ പാർട്ടി അന്വേഷിച്ച് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സക്കിർ ഹുസൈൻ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















