മറ്റ് മതത്തില്‍ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കാം; ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ല- മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ട കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ വിവാദ പ്രസ്താവനയുമായി വീണ്ടും

മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. ഇപ്പോഴിതാ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് വെളിപ്പെടുത്തി വീണ്ടും വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് ശശി തരൂര്‍. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായ പ്രസ്താവനയും ശശി തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മറ്റ് മതത്തില്‍ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. ഒരു ദേശീയ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യം പറയുന്നത്.
ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാക്കാലത്തേക്കും നിലനിര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നില്ല അത് എന്നാണ് താന്‍ വിചാരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എത്രകാലത്തേക്ക് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നിലപാട്. തരൂര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമ്മള്‍ക്ക് എതിര്‍പ്പുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യ കാശ്‌മീരില്‍ ചെയ്തിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര വിഷയത്തെക്കുറിച്ച് സംസാരിച്ച ശശി തരൂര്‍, ചരിത്ര വസ്തുതകള്‍ പരിശോധിക്കുമ്പോൾ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് മനസിലാകുന്നതെന്നും പറഞ്ഞു. അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത് അതൊരു രാമക്ഷേത്രം ആണെന്നും ഇതുമായി ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്കുള്ള സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















