ഫോണ്‍ റെക്കോര്‍ഡ് ചെയ്യല്‍ എസ്ഐയുടെ സ്ഥിരം പണി; ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്കു നൽകിയ കളമശ്ശേരി എസ്ഐ അമൃത് രംഗനെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ

ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്കു നൽകിയ കളമശ്ശേരി എസ്ഐ അമൃത് രംഗനെതിരെ പരാതി നൽകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലന്നും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്ഐയെ വിളിച്ചതെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്ഐയുടെ സ്ഥിരം പരിപാടിയാണ് എന്നും അദ്ദേഹം ആരോപിച്ചു. . മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി എസ്ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. എസ്ഐയുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണമാണെന്ന് സക്കീർ ഹുസൈൻ പറഞ്ഞു.
എസ്.ഐ അമൃത് രംഗനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എവിടെയാണ് താന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്ന് കുറ്റപ്പെടുത്തുന്നവര്‍ വ്യക്തമാക്കണമെന്നും സക്കീര്‍ ഹുസൈന്‍ ചോദിച്ചു. കൊച്ചി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കൈവരിച്ച വലിയ വിജയത്തില്‍ ആഹ്ലാദം പ്രകടനം തടസ്സപ്പെടുത്താന്‍ കെഎസ്‌യു അടക്കമുള്ള ഒരു വിഭാഗത്തിന്റെ ശ്രമമുണ്ടായിരുന്നു. അതൊരു സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അമല്‍ ജോസ് അവിടെ എത്തിയത്. അതുമായി ബന്ധപ്പെട്ട് എസ്.ഐയെ കാണാന്‍ ചെന്ന അമല്‍ ജോസിനെ പോലീസ് ജീപ്പിലേക്കെടുത്തെറിയുകയും മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവം അറിഞ്ഞതോടെയാണ് ഞാന്‍ എസ്.ഐ വിളിച്ചതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
കാര്യമായ രാഷ്ട്രീയ സംഘര്‍ഷമൊന്നും ഉണ്ടാകാത്ത സ്ഥലമാണ് കളമശേരി. ഈയൊരു രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കണമെന്നാണ് എസ്‌ഐയോട് ഞാന്‍ പറഞ്ഞത്. അത് മനസ്സിലാക്കാതെ രാഷ്ട്രീയ പാര്‍ട്ടിക്കാരോട് ഇത്ര രൂക്ഷമായി പ്രതികരിക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ മനപ്പൂര്‍വ്വം തന്നെ പ്രകോപിപ്പിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. പക്ഷേ ഞാന്‍ പ്രകോപിതനായില്ല. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ അകാരണമായി മര്‍ദ്ദിച്ച വാര്‍ത്ത കേട്ടാണ് താന്‍ എസ്‌ഐ വിളിച്ചതെന്നും മറ്റൊരു ഭീഷണിപ്പെടുത്തലുകളും ഇതിന് പിന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനു ശേഷം എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് എസ്ഐയെ സക്കീർ ഹുസൈൻ വിളിച്ചത്. എന്നാൽ എസ്ഐ ചുട്ടമറുപടി നൽകിയതോടെ തിരിച്ചൊന്നും പറയാതെ നേതാവ് ഫോൺവക്കുകയായിരുന്നു.
കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha





















