ഏറെ വിവാദമായ പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി

ഏറെ വിവാദമായ പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞതിനാലാണ് ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍ എട്ടാം പ്രതി ഷിനൊ പോള്‍ എന്നിവരെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത്. നിയമചരിത്രത്തിലെ അപൂര്‍വം സംഭവങ്ങളിലൊന്നാണിത്. പ്രതികള്‍ക്ക് മേല്‍ ചുമത്തിയ മറ്റ് വകുപ്പുകള്‍ തെളിയുകയും അതിന്‍മേലുള്ള ശിക്ഷ അനുഭവിച്ചുവരുകയുമായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാം.
കൊലപാതകം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കസേര തെറിപ്പിക്കും വരെ കാര്യങ്ങള്‍ എത്തിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി വിന്‍സന്‍ എം.പോളിനെ ഒത്തുകളി ആരോപണത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്ത കേസായിരുന്നു യുവ വ്യവസായി പോള്‍ എം. ജോര്‍ജ്ജിന്റെ കൊലപാതകം. പോളിനെ കൊല്ലാന്‍ കാരി സതീഷ് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പൊലീസ് ആലപ്പുഴയിലുള്ള കൊല്ലനെ കൊണ്ട് കത്തിയുണ്ടാക്കിയത് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. അതോടെ കേസ് അട്ടിമറിക്കാനാണ് നീക്കമെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. ഇതോടെ പോളിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിലും വിന്‍സന്‍ എം. പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശരിയായിരുന്നെന്ന് തെളിഞ്ഞു.
ക്വട്ടേഷന്റെ ഭാഗമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാരി സതീഷും സംഘവും ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ വെച്ച് പോളുമായി വാക്ക് തര്‍ക്കമുണ്ടായി. വഴിയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു തര്‍ക്കം. പിന്നീട് സംഘം ആലപ്പുഴയ്ക്ക് തിരിച്ചെങ്കിലും കാരി സതീഷിന്റെ നിര്‍ബന്ധപ്രകാരം തിരികെ വന്ന് പോളുമായി വീണ്ടും തര്‍ക്കമുണ്ടായി. ഒടുവില്‍ പോളിനെ കാറില്‍ നിന്ന് പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു കാരി സതീഷ്. പൊങ്ങ ജംക്ഷനിലാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോള്‍ പോളിനൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കോടതി മാപ്പുസാക്ഷികളാക്കി. കേസിലെ ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും വിധിച്ചിരുന്നു. കാരി സതീശന്‍ ഒഴികെയുള്ളവര്‍ അപ്പീലിന് പോവുകയായിരുന്നു.
ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. പോളിനെ വധിക്കാനായി ഇരുവരും കൂടെ കൂട്ടുകയായിരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ കോളുകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ, ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. പോളുമായുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കുത്തിയതെന്ന് കാരി സതീഷ് മൊഴിയും നല്‍കിയിരുന്നു. ആദ്യ ഒന്‍പതു പ്രതികള്‍ക്കു കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസന്‍ എന്ന സന്തോഷ് കുമാര്‍, സബീര്‍, സുല്‍ഫിക്കര്‍, പ്രദീഷ് എന്നിവരും ഉള്‍പ്പെടെ 17 പ്രതികളും ക്വട്ടേഷന്‍ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha





















