സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി

സി.പി.എമ്മുകാര്‍ നിമിത്തം കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ ജില്ലയിലെ ചെറുപുഴയില്‍ കോണ്‍ഗ്രസുകാര്‍ കാരണം ഒരു കരാറുകാരനും ജീവനൊടുക്കി. ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുടെ കരാറുകാരന്‍ ചെറുപുഴ സ്വദേശി മുതുവാറക്കുന്നേല്‍ ജോസഫിനെയാണ് (55) ആശുപത്രി കെട്ടിടത്തിനു മുകളില്‍ കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കടം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും പേരുകളുണ്ട്.
ആശുപത്രി നിര്‍മാണ ചെലവിലേക്കായി കോണ്‍ഗ്രസ് നേതൃത്വം പൊതു ജനങ്ങളിന്‍ നിന്ന് രണ്ട് കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നിട്ടും ജോസഫിന് നല്‍കാനുള്ള ഒരു കോടി 34 ലക്ഷം കൊടുത്തില്ല. പ്രദേശത്ത് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു. അതിന് ശേഷം ജോസഫിനെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോസഫിന്റെ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നില്‍ എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധവുമായി എത്തിയവരും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇടപാട് തീര്‍ക്കുന്നത് സംസാരിക്കാനായി ബുധനാഴ്ച വൈകിട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ ആശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ആശുപത്രിയിലേക്കു പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ആരും കണ്ടില്ല. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഭാര്യ: മിനി ജോയ്. മക്കള്‍: ഡെവിന്‍, മെലീസ, ഡെന്‍സ്. കെ. കരുണാകരന്റെ പേരില്‍ പണിയ ആശുപത്രിയുടെ നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കരാറുകാരനെ നേതാക്കള്‍ സമ്മര്‍ദ്ദത്തിലാക്കിയോ, മാനസികമായി പീഡിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ആന്തൂരില്‍ സി.പി.എം നേതൃത്വത്തിലുള്ള നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്തത്. നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. 15 കോടി മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനാകാത്തതിന്റെ സമ്മര്‍ദ്ദം കാരണമാണ് സാജന്‍ ആത്മഹത്യ ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയും ചില ഉദ്യേഗസ്ഥരുമാണ് ലൈസന്‍സ് നല്‍കാന്‍ തടസ്സം നിന്നതെന്ന് സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ നഗരസഭാ അധ്യക്ഷയ്ക്ക് പങ്കുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ശേഷം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















