പാരാസെറ്റമോളിനെ പറ്റി പ്രചരിക്കുന്നത് വ്യാജവാർത്ത ; വിശദീകരണവുമായി ഡോ. ഷിംന അസീസ്

പനി വരുമ്പോൾ എല്ലാവരും ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ വാങ്ങി കഴിക്കുന്ന ഒന്നാണ് പാരാസെറ്റ മോൾ ഗുളിക. അത് കഴിച്ചാൽ ഉടൻ തന്നെ പനിക്ക് മുന്നോടിയായി വരുന്ന പല അസ്വസ്ഥതകളും മാറാൻ സഹായകമാണ്. എന്നാല്‍, പാരസെറ്റമോള്‍ ഒരു വില്ലനാണെന്നും അത് കഴിക്കരുതെന്നും, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് അത് കാരണമാകുമെന്നുള്ള പ്രചരണങ്ങളും ഉണ്ട്. ഗര്‍ഭിണികൾ പാരസെറ്റമോള്‍ ഉപയോഗിച്ചാൽ അത് ഗര്‍ഭസ്ഥ ശിശുവിന്‍റെ അണ്ഡാശത്തെ തകരാറിലാക്കും എന്നും വിവരം ഉണ്ട്. ഡോക്ടറുടെ കുറിപ്പിന്റെ ആവശ്യമില്ലാതെ തന്നെ പാരസെറ്റമോള്‍ മരുന്ന് കടകളില്‍ നിന്നും കിട്ടാറുണ്ട് . ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ മാത്രമാണ് കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുന്നുള്ളൂ എന്ന് ഡോക്ടര്‍മാര്‍ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ വീണ്ടും പാരസെറ്റമോളിന്‍റെ പേരില്‍ വ്യാജപ്രചരണം നടക്കുകയാണ്. P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുവെന്നാണ് പ്രചരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും മരണനിരക്ക് കൂട്ടുന്നതാണെന്നും നവമാധ്യമങ്ങളിലൂടെ വ്യാപക പ്രാചാരണം നടക്കുന്നു.എന്നാല്‍, ടാബ്‍ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പറയുകയാണ് ഡോ. ഷിംന അസീസ് തന്‍റെ ഫെയ്‍സ്ബുക്ക് കുറിപ്പിലൂടെ.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന് വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി...അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന് ജീവിക്കാൻ കഴിയില്ല.Antipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്) ആണ് പാരസെറ്റമോൾ...
സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത് വൈറൽ പനി മുതൽ കാൻസർ രോഗിക്ക് പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്...
ഈ മെസേജിന്റെ മലയാളം വേർഷനിലെ 'അപകടമായീടും' വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല...എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന് മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല...
എന്നിട്ടും 'Dolo കുഴപ്പമുണ്ടോ...Panadol കുഴപ്പമുണ്ടോ...Calpol കുഴപ്പമുണ്ടോ' എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു...
അതായത്, ഈ ബ്രാൻഡ് പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങൾ...
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല...പാരസെറ്റമോൾ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാൻ ഒരാളുമില്ല....ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം...വിശകലനം ചെയ്യണം..സംശയം ചോദിക്കണം...
ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല...ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു...
ഈ ഒരു സാധനം കൊണ്ട് വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു... ചോദ്യത്തോട് ചോദ്യം.
വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക് ഫോർവാർഡ് ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന് നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ് ?
https://www.facebook.com/Malayalivartha





















