നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസ്കാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെ; എസ്‌ഐയെ അനുകൂലിച്ച് സെന്‍കുമാര്‍

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത് കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്ഐയെ വിളിച്ച ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനു ഫോണിൽ ചുട്ടമറുപടി നൽകിയ എസ്ഐ അമൃത് രംഗനെ അഭിനന്ദിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ രംഗത്ത്. എസ്ഐ അമൃത് രംഗനു തന്റെ സല്യൂട്ടെന്നു സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസ്കാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെയെന്നും സെൻകുമാർ പറഞ്ഞു
എസ്ഐ അമൃത് രംഗനെതിരെ സക്കീർ ഹുസൈനു കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാമും, രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കറും രംഗത്തെത്തിയിരുന്നു. അതേസമയം സ്ഐയെ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് സക്കീർ ഹുസൈൻ തന്നെ രംഗത്തെത്തി. കളമശ്ശേരി എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ അമൃതരംഗനാണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐ യുടെ നടപടി കൃത്യവിലോപമാണെന്നും സക്കീർ കൂട്ടിച്ചേര്‍ത്തു. മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐയ്ക്കെതിരെ പരാതി നൽകുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. തനിക്കെതിരായി വന്ന ആരോപണങ്ങൾ പാർട്ടി അന്വേഷിച്ച് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സക്കിർ ഹുസൈൻ കൂട്ടിച്ചേര്‍ത്തു.
കളമശേരി സബ് ഇൻസ്‌പെക്ടർക്ക് 24 മണിക്കൂറിനകം സസ്‌പെൻഷൻ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസൽ ഓഡറും തേടിവരും എന്നും ജയശങ്കർ പരിഹസിച്ചു. ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായിട്ടുണ്ടെങ്കിൽ അതു നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നാണ് വി.ടി. ബൽറാം സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥർ പ്രാദേശിക തലത്തിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ മാത്രമാണെന്നും അവർ അതിമാനുഷരാണെന്നു കരുതി ആരാധിക്കരുതെന്നും ബൽറാം കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃത് രംഗനു തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിനു പിന്നാലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയതിൽ എസ്ഐയെ ഭീഷണിപ്പെടുത്തുന്നതിനായിരുന്നു സക്കീർ ഹുസൈൻ വിളിച്ചത്.
കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നത്.
https://www.facebook.com/Malayalivartha





















