പാണ്ടികടവത്ത് കുഞ്ഞാപ്പക്ക് ഗ്രഹണ കാലമോ; 1990 ൽ പഴയ നേതാക്കളെ കൂടിയിറക്കിയ പാരമ്പര്യമാണ് മുസ്ലീം ലീഗിൽ ഉള്ളതെന്നും അന്ന് അധികാര സ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും തത്സ്ഥാനത്ത് തുടരുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ

മുസ്ലീം ലീഗിൽ പി.കെ. കുഞ്ഞാലികുട്ടിയുടെ നാളുകൾ എണ്ണപ്പെട്ടോ? 1980 കൾ മുതൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന കുഞ്ഞാലികുട്ടിക്കെതിരെ യൂത്ത് ലീഗിൽ നിന്നാണ് പടയൊരുക്കം തുടങ്ങിയത്. യൂത്ത് ലീഗ് നേതാവ് നജീം കാന്തപുരമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ചർച്ച തുടങ്ങി വച്ചത്. 1990 ൽ പഴയ നേതാക്കളെ കൂടിയിറക്കിയ പാരമ്പര്യമാണ് മുസ്ലീം ലീഗിൽ ഉള്ളതെന്നും അന്ന് അധികാര സ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും തത്സ്ഥാനത്ത് തുടരുകയാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ പോലുള്ള നേതാക്കൾ നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് ഭരണമാണെന്ന് വരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചു. പഴയ നേതാക്കൾ സ്ഥാനം ഒഴിയണമെന്ന പ്രമേയവും യൂത്ത് ലീഗ് പാസാക്കിയിട്ടുണ്ട്. ഇതെല്ലാം യൂത്ത് ലീഗിനെ സംബന്ധിച്ചടത്തോളം തീർത്തും അത്ഭുതകരമായ മാറ്റങ്ങളാണ്. പി.കെ. കുഞ്ഞാലിക്കുട്ടി തെളിക്കുന്ന പാതയിലൂടെയാണ് ഇത്രയും കാലം മുസ്ലീം ലീഗ് നേതൃത്വം ചലിച്ചു കൊണ്ടിരുന്നത്. എന്നാൽ അഹമ്മദിന്റെ മരണത്തോടെ സീറ്റിൽ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. മലപ്പുറം സീറ്റിൽ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
തന്നെ കേരളത്തിൽ നിന്നും ഒഴിവാക്കാനുള്ള അടവാണ് ഇതെന്ന് വ്യക്തമായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് എതിർക്കാൻ കഴിഞ്ഞിരുന്നില്ല. പാണക്കാട് ശിഹാബ് തങ്ങളുടെ മരണത്തോടെ നേതൃത്വത്തിൽ പിടിവിട്ട കുഞ്ഞാലിക്കുട്ടി നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രത്തിലേക്ക് പോയി. 2019 ൽ കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിയാകാമെന്നതായിരുന്നു കുഞ്ഞാപ്പയുടെ സ്വപ്നം. എന്നാൽ നിർഭാഗ്യവശാൽ കേന്ദ്രത്തിൽ യു പി എ സർക്കാർ അധികാരത്തിൽ വന്നില്ല. അതോടെ കടിച്ചതും പിടിച്ചതും പോയി.
2021 ൽ കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി എം പിയായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കേരളത്തിൽ മത്സരിക്കാനാവില്ല 2021 ൽ കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ മന്ത്രിസഭയിൽ ലീഗിനെ നയിക്കുന്നത് എം കെ മുനീറായിരിക്കും. എക്കാലത്തും കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന പാരമ്പര്യമാണ് മുനീറിനുള്ളത്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം വരാൻ പോകുന്നത് ഒരു സുവർണാവസരമാണ്.
യൂത്ത് ലീഗിന്റെ പട ഒരുക്കത്തിൽ മുനീർ പക്ഷത്തിന് വ്യക്തമായ മേൽകൈ ഉണ്ടെന്ന് മനസിലാക്കാവുന്നതാണ്. പുതിയ നേതൃത്വം എന്നത് മുനീറിന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ലീഗിന്റെ സെക്രട്ടറി ജനറൽ പദവി മുനീറിന്റെ സ്വപ്നമാണ്. അത് കിട്ടിയാലും ഇല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയെ കേരളത്തിൽ നിന്ന് നാടുകടത്തിയത് മുനീറിനെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടം തന്നെയാണ്.
ഇപ്പോഴുണ്ടായ മാറ്റം കുഞ്ഞാലിക്കുട്ടിക്കും അത്ഭുതമായി. കേരളത്തിലുള്ള തന്റെ സാന്നിധ്യകുറവാണ് ഇത്തരം ചർച്ചക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പണ്ടായിരുന്നെങ്കിൽ വിമർശകരെ കുഞ്ഞാലിക്കുട്ടി ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. ഇന്ന് അതിനുള്ള ശക്തിയും ധൈര്യവും അദ്ദേഹത്തിനില്ല. ലീഗിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും കുഞ്ഞാപ്പക്ക് റോൾ കുറവാണ്. പാണക്കാട് തങ്ങൾക്ക് മുനീറിനോടാണ് ഇഷ്ടം. അതായത് പാണ്ടികടവത്ത് കുഞ്ഞാലിക്കുട്ടിയുടെ പ്രതാപം അവസാനിക്കുകയാണോ?
https://www.facebook.com/Malayalivartha





















