ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ; ഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം
ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ? കഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം.
ടി. ഒ സൂരജിന്റെ ഉറ്റ ബന്ധു ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ബന്ധുത്വം ഉപയോഗിച്ചാണ് സൂരജ് നീങ്ങുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി തുറന്നു പറഞ്ഞാൽ സൂരജിനെ രക്ഷിക്കുന്ന കാര്യം സി പി എം പരിഗണിക്കും എന്നാണ് ആക്ഷേപം. സിപിഎം വളരെ ഗൗരവമായാണ് സൂരജിന്റെ വെളിപ്പെടുത്തലുകളെ കാണുന്നത്. ഇതിനർത്ഥം സൂരജ് അഴിമതികാരനല്ല എന്നല്ല. സൂരജിന്റെ അഴിമതികൾ മനസിലാക്കി കൊണ്ടു തന്നെ അദ്ദേഹത്തെ ഉപയോഗിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആലോചിക്കുന്നത് എന്നാണ് പരക്കെയുള്ള സംസാരം.
ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് എല്ലാ വകുപ്പുകളിലും ആവശ്യത്തിലധികം അഴിമതി നടന്നതായി സി പി എമ്മിനറിയാം. അതിന്റെ വിശദാംശങ്ങൾ മറ്റാരെക്കാളധികം അറിയുന്നത് അന്നത്തെ ഉദ്യോഗസ്ഥർക്കാണ് . സരിതാ നായരെയും ബിജു രമേശിനെയും ഉപയോഗിച്ച് സി പി എം ചെയ്തത് ഇതാണ്. ബിജുരമേശിനെ കൊണ്ട് ബാർക്കോഴ അവതരിപ്പിച്ചതിനു പിന്നിലും സിപിഎം തന്നെയായിരുന്നു.
തന്നെ സിപിഎം സഹായിച്ചേക്കും എന്ന് സൂരജ് വിശ്വസിക്കുന്നു. കോൺഗ്രസോ ലീഗോ അദ്ദേഹത്തെ സഹായിക്കുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് പോലെയാണ് താൻ അക്കാലത്ത് ഭരിച്ചത്. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ വകുപ്പ് ഭരിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഫയലുകൾ പോലും കുഞ്ഞാലിക്കുട്ടി കണ്ടാണ് തീരുമാനിച്ചിരുന്നത് . സൂരജ് ഏറ്റവുമധികം കണ്ടിട്ടുള്ള മന്ത്രിയും കുഞ്ഞാലിക്കുട്ടിയാണ്. സൂരജ് അകത്തായതോടെ ഏറ്റവുമധികം ഭയപ്പെട്ടതും കുഞ്ഞാലിക്കുട്ടി തന്നെ . ഇബ്രാഹിംകുഞ്ഞിനെ പോലെ അശക്തനായ ഒരു മന്ത്രിക്ക് പൊതുമരാമത്ത് പോലെ പ്രധാനപ്പെട്ട വകുപ്പ് നൽകിയതിന് പിന്നിലെ രഹസ്യവും ഇതു തന്നെയായിരുന്നു.
ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തികച്ചും അവിചാരിതമായാണ് സൂരജ് സി പി എമ്മിന്റെ വലയിൽ വീണത്. ലീഗിനെക്കാൾ വിശ്വസിക്കാൻ കഴിയുന്നത് സി പി എമ്മിനെയാണെന്ന് സൂരജ് കരുതുന്നു. തന്റെ സി പിഎം ബന്ധം ഇതിനായി ഉപയോഗിക്കാം എന്നു അദ്ദേഹം വിശ്വസിക്കുന്നു. സി പി എം നേതാക്കൾ ആരെങ്കിലും സൂരജിനെ കണ്ടിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ ചില നീക്കുപോക്ക് സംസാരങ്ങൾ നടന്നു എന്നാണ് ലഭ്യമായ സൂചനകൾ.
വരും ദിവസങ്ങളിൽ സരിതയെ പോലെ സൂരജിന്റെ വെളിപ്പെടുത്തലും നമുക്ക് ചാനലുകളിലൂടെ കാണാനാവും. സൂരജിനെ വെളിപ്പെടുത്തലുകളിൽ നിന്നും നിയന്ത്രിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അതായത് ചാനലുകാരെ കാണുന്നതിൽ നിന്നും സൂരജിനെ വിലക്കില്ല. അതിനുള്ള സൗകര്യം പോലീസുകാർ തന്നെ ഒരുക്കി കൊടുക്കും എന്നും ആക്ഷേപം ഉയരുന്നുണ്ട് . ഒന്നര കൊല്ലം കൂടിയാണ് സർക്കാരിന് കാലാവധി ഉള്ളത്.
https://www.facebook.com/Malayalivartha