പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും
പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും. നിലവിലെ എയര്‍ മാര്‍ഷല്‍ ബിഎസ് ധനോവ സെപ്റ്റംബര്‍ 30-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ചുമതലയേൽക്കുന്നത്.
ഫ്രാൻസിൽ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനാണ് ബദൗരിയ. 59,000 കോടി രൂപയുടെ റാഫേല്‍ ഇടപാടിലെ സങ്കീര്‍ണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഒക്ടോബര്‍ 8-ന് ഫ്രാന്‍സ് റാഫേല്‍ ഇടപാടിലെ ആദ്യ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറും. നിലവില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 40,000 കോടി രൂപ അധികമായി വ്യോമസേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പൂര്‍വ്വ വിദ്യാര്‍ഥിയായ ബദൗരിയ 1980-ലാണ് വ്യോമസേനയുടെ ഭാഗമായത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവില്‍ 1980 ജൂണ്‍ 15 ന് അദ്ദേഹത്തെ സ്വാഡ് ഓഫ് ഓണര്‍ വിശേഷ പദവി നല്‍കി ആദരിച്ചിരുന്നു. 39 വര്‍ഷം നീണ്ട കാലയളവില്‍ 26 തരം യുദ്ധ വിമാനങ്ങള്‍ പറത്തി 4250 മണിക്കൂര്‍ പ്രവൃത്തി പരിചയവും അദ്ദേഹത്തിനുണ്ട്.
സേവനകാലയളവില്‍ ജാഗ്വാര്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡര്‍, ലഘുപോര്‍ വിമാനങ്ങളുടെ (എല്‍.സി.എ.) നാഷണല്‍ ഫ്‌ളൈറ്റ് ടെസ്റ്റ് സെന്റര്‍ പ്രോജക്ട് ഡയറക്ടറും ചീഫ് പൈലറ്റും, എന്‍.ഡി.എ. കമാന്‍ഡന്റ്, ദക്ഷിണ വ്യോമ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍-ചീഫ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ എയര്‍ അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വ്യോമസേന മേധാവിയായി നിയമനം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ധനോവ വിരമിക്കുന്ന ദിവസം തന്നെയാണ് ബദൗരിയയും വിരമിക്കേണ്ടത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോമോഷന്‍ ലഭിക്കുന്നത് അത്ഭുതമല്ലെങ്കിലും ബദൗരിയയുടെ ഈ നിയമനം അപൂര്‍വമാണ്. മുമ്പ് 1991 ലാണ് ഇത്തരത്തില്‍ ഒരു നിയമനം വ്യോമസേനയില്‍ ഉണ്ടായത്. എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.സി സൂരിയയും വിരമിക്കലിന് തൊട്ടു മുമ്പാണ് മേധാവിയായി ചുമതലയേറ്റത്.
https://www.facebook.com/Malayalivartha