നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടി; സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാൻ; കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധിച്ച സംഭവത്തില്‍ കടുത്ത വിമർശനവുമായി പ്രതിപക്ഷം
കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധിച്ച സംഭവത്തില്‍ കടുത്ത വിമർശനവുമായി പ്രതിപക്ഷം. കിയാലില്‍ സമ്പൂര്‍ണ ഓഡിറ്റ് ഇടതു സര്‍ക്കാര്‍ നിഷേധിക്കുന്നത് വമ്പന്‍ അഴിമതികള്‍ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിലാണ് ചെന്നിത്തലയുടെ ആരോപണം.
പാലാരിവട്ടം പാലം അഴിമതി ഉയര്‍ത്തികാട്ടി യുഡിഎഫിനെ ക്രൂശിക്കുന്ന എല്‍ഡിഎഫിനെ യുഡിഎഫ് തിരിച്ചടിക്കുന്നത് കിഫ്ബി, കിയാല്‍ ഓഡിറ്റ് വിവാദം ഉയർത്തിക്കാട്ടിയാണ്. സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാനാണ്. നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടിയിട്ടുണ്ട്. സിഎജി ഓഡിറ്റ് നടത്തിയാല്‍ ഈ സത്യങ്ങളെല്ലാം പുറത്തു വരുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല സൂചിപ്പിക്കുന്നു.
കിയാലില്‍ മാത്രമല്ല സിയാലിലും സിഎജി ഓഡിറ്റ് നടത്തുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷനേതാവിന്‍റെ കത്ത്. സിയാല്‍ (കൊച്ചി വിമാനത്താവളം) സര്‍ക്കാരേതര കമ്പനിയും കിയാല്‍ സര്‍ക്കാര്‍ കമ്പനിയുമാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് വാദിക്കുന്നു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിഎജി ഓഡിറ്റ് നിശേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha