വിമാനവാഹിനി കപ്പല്‍ വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം: അട്ടിമറി സാധ്യതയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തിനു പിന്നിലെ 'ബിസിനസ്' അട്ടിമറി സാധ്യതയും പരിശോധിക്കുന്നു. കപ്പല്‍ ശാലയില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്ന് വരുന്നതു വന്‍ പദ്ധതികള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.
20,000 കോടി രൂപയോളം ചെലവ് വരുന്ന ഈ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതിനു ശേഷം സേനയ്ക്കു വേണ്ടി രണ്ടാമത്തെ വിമാനവാഹിനി നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 40,000 കോടി രൂപയോളം ചെലവു വരുന്ന ഈ കപ്പല്‍ നിര്‍മ്മിച്ചെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെ കൊച്ചി കപ്പല്‍ശാലയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ തുകയ്ക്കു കരാര്‍ ഏറ്റെടുക്കാനുള്ള സാധ്യത കല്‍പിക്കുന്നതും കൊച്ചിക്കാണ്. ഇതാണ് സംശയങ്ങളുടെ അടിസ്ഥാനം.
ഇതിനു പുറമേ കൊച്ചി കപ്പല്‍ശാലയെ , 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കപ്പല്‍ പദ്ധതിയില്‍ നിന്നു ഒഴിവാക്കാന്‍ വന്‍ ചരടുവലികളാണ് നടന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ക്കു മുന്നോടിയായുള്ള യോഗ്യതാ പട്ടികയില്‍ നിന്നു പോലും കപ്പല്‍ശാലയെ ഒഴിവാക്കിയിരുന്നു. കൊച്ചി ഒഴികെയുള്ള കേന്ദ്ര പൊതുമേഖലാ കപ്പല്‍ശാലകള്‍ക്കു പുറമേ ഭരണ സ്വാധീനമുള്ള 4 സ്വകാര്യ കപ്പല്‍ശാലകളും അന്തര്‍വാഹിനി നിര്‍മാണ പദ്ധതിയുടെ യോഗ്യതാ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ട്.
അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകള്‍ ഒന്നും അടങ്ങിയിട്ടില്ലാത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളാണ് നിര്‍മാണത്തിലുള്ള വിമാനവാഹിനി കപ്പലില്‍ നിന്നു നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിനു ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം മുതലെടുത്തു വന്‍കിട ടെന്‍ഡര്‍ മത്സരങ്ങളില്‍ കൊച്ചി കപ്പല്‍ശാലയെ പിന്നോട്ടടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ സംഭവമെന്നും പരിശോധിക്കുന്നുണ്ട്.
കൊച്ചി കപ്പല്‍ശാലയുടെ ഭാവി വികസന പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ കൊച്ചിയിലെത്തുന്നതിനു തൊട്ടു മുന്‍പ് മോഷണം ചര്‍ച്ചയായതും സംശയങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ച കള്ളന്‍ 'കപ്പലില്‍' തന്നെയുണ്ടെന്നാണ് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.
സൈനിക ആവശ്യത്തിനുള്ള സമുദ്ര യാനങ്ങള്‍ നിര്‍മിക്കാന്‍ മാലദ്വീപ്, മൊറീഷ്യസ് സര്‍ക്കാരുകള്‍ കൊച്ചി കപ്പല്‍ ശാലയുമായി ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണു വിക്രാന്തിലെ മോഷണം. സമീപകാലത്തു കപ്പല്‍ നിര്‍മാണ മേഖലയില്‍ മുതല്‍ മുടക്കിയ സ്വകാര്യ കമ്പനിയും ഈ വിദേശ രാജ്യങ്ങളുമായി നിര്‍മാണ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമം തുടങ്ങിയിരുന്നു. ഈ കമ്പനിയുടെ വ്യവസായ ശാലകളില്‍ ജോലി ചെയ്തിരുന്ന 85 തൊഴിലാളികള്‍ കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരടക്കം 1500 കരാര്‍ തൊഴിലാളികള്‍ വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാണ്.
https://www.facebook.com/Malayalivartha