തുക ആറുപേരുടെ അക്കൗണ്ടിലേക്ക് കൈമാറില്ല; തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി കൈമാറുന്നതിന് പ്രത്യേക നടപടിക്രമം
കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബമ്പര്‍ കരുനാഗപ്പള്ളി ചുങ്കത്ത് ജുവലറിയിലെത്തിയതോടെ സമ്മാനത്തുകയ്ക്ക് അര്‍ഹരായ ആറുപ്പേരെ കുറിച്ച് കൂടുതല്‍ അറിയാനാണ് കേരളം കാതോര്‍ത്ത് ഇരിക്കുന്നത്. ഭാഗ്യപരീക്ഷണം നടത്തിയ ലക്ഷകണക്കിന് മലയാളികളുടെ സ്വപ്‌നങ്ങൾ തകർത്തുകൊണ്ടാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആറുപ്പേര്‍ പങ്കിട്ടെടുക്കുന്നത്. എന്നാല്‍ ഇത്തവണ ഒരാൾക്ക് പകരം ഒരു സംഘത്തിന് ഭാഗ്യമടിച്ചതോടെ നടപടി ക്രമത്തിലും മാറ്റമുണ്ടാകും.
മുന്‍പു രണ്ടു പേര്‍ വരെ വിജയികളായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആറു പേരെത്തിയതോടെയാണു പ്രത്യേക നടപടി ക്രമങ്ങള്‍ വേണ്ടിവന്നിരിക്കുന്നത്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്കു തുക കൈമാറല്‍ സാധിക്കില്ല. ഇതോടെ 6 പേര്‍ ചേര്‍ന്ന് തുക കൈപ്പറ്റാനായി ഒരാളെ നിയോഗിക്കണം. നിലവിലുള്ള തീരുമാനം അനുസരിച്ച് ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി ജെ റോണിയെയാണ് സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ റോണിക്ക് അക്കൗണ്ട് ഉണ്ട്. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം തുല്യമായി വീതിച്ചെടുക്കാനാണ് സംഘത്തിന്റെ തീരുമാനം.
തൃശൂര്‍ പരപ്പൂര്‍ പുത്തൂര്‍ ഹൗസില്‍ റോണി (35), ചവറ തോപ്പിന്‍ വടക്ക് രാജീവത്തില്‍ രാജീവന്‍ (48), ചവറ സൗത്ത് വടക്കുംഭാഗം രതീഷ് ഭവനത്തില്‍ രതീഷ് കുമാര്‍(32), ചാലക്കുടി കാരോട്ടുപൂവില്‍ സുബിന്‍ തോമസ് (26), വൈക്കം കുന്തത്തിരചിറയില്‍ വിവേക് (26), ശാസ്താംകോട്ട ശാന്തിവിലാസത്തില്‍ റംജിന്‍ ജോര്‍ജ് (31) എന്നിവരാണ് ഭാഗ്യശാലികള്‍. ടിക്കറ്റ് നമ്ബര്‍-ടി.എം. 160869.
https://www.facebook.com/Malayalivartha