പരസ്യ പ്രചരണം അവസാനിച്ചു; പാലായിൽ കൈതചക്ക പഴുക്കും അങ്കലാപ്പിലായത് ഇടത് മുന്നണി; ഇടതുമുന്നണി ഉയർത്തിയ അഴിമതി കഥകൾക്ക് മറുപടിയായി യുഡിഎഫും പ്രചാരണമാക്കിയത് അഴിമതി തന്നെ; പരസ്യ പ്രചരണത്തിന് സമാപനമായതോടെ കെ. എം.മാണിയുടെ മനസും ഹൃദയവും പാലായിൽ നിറഞ്ഞു നിന്നു

പാലായിൽ കൊട്ടികലാശമായതോടെ യുഡിഎഫിന് മുൻതൂക്കം വ്യക്തമായി. പരസ്യ പ്രചരണത്തിന് സമാപനമായതോടെ കെ. എം.മാണിയുടെ മനസും ഹൃദയവും പാലായിൽ നിറഞ്ഞു നിന്നു. യു ഡി എഫ് സർക്കാരിന്റെ അഴിമതിയുടെ കഥ വിവരിച്ച് വോട്ടു പിടിച്ചെങ്കിലും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് സർക്കാരിന് വലിയ തിരിച്ചടിയായി.
ഇടതുമുന്നണി ഉയർത്തിയ അഴിമതി കഥകൾക്ക് മറുപടിയായി യുഡിഎഫും അഴിമതി തന്നെയാണ് പ്രചാരണമാക്കിയത്. കിഫ്ബിയും കിയാലുമാണ് ഇടതുസർക്കാരിനെതിരെ അഴിമതിയുടെ നിഴലാക്കി യു ഡി എഫ് ഉയർത്തിയത്. സമാപന ദിവസം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഓഡിറ്റ് അഴിമതി വീണ്ടും ഉയർത്തി പിടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിൽ ക്യാമ്പ് ചെയ്തെങ്കിലും ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും ഓഡിറ്റ് ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനായില്ല. സംസ്ഥാന സർക്കാരിന്റെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഓഡിറ്റിന് വിസമ്മതിക്കുന്നു എന്നതിന് അർത്ഥം അഴിമതിയാണെന്ന പ്രചാരണം പാലായിൽ ഏറ്റുവെന്ന് വേണം കരുതാൻ.
ഇലക്ഷന് 24 മണിക്കൂർ ഉണ്ട് എന്നതാണ് ഒരു പ്രധാന പ്രശ്നം. ഇലക്ഷന് തലേന്ന് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്താൽ ചിത്രം മാറും . അതിന്റെ ഭയം യു ഡി എഫ് ക്യാമ്പിലുണ്ടെങ്കിലും തെരഞ്ഞടുപ്പിന് മുമ്പ് ഇബ്രാഹിംകുഞ്ഞിനെ തൊടാൻ കഴിയില്ലെന്ന് യു ഡി എഫ് സർക്കാർ വിശ്വസിക്കുന്നു. ഇബ്രാഹിം കുഞ്ഞിനെ സ്ഥലത്ത് നിന്ന് ഒഴിവാക്കിയത് തന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കണം.
പാലായിൽ കെ.എം മാണിയുടെ തരംഗം തന്നെയാണ് നിലവിലുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരസ്യമാക്കിയാണ് യു ഡി എഫ് പ്രചരണം നടത്തിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് പാലായിൽ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ചിട്ടയായ പ്രവർത്തനം സ്ഥാനാർത്ഥിക്ക് ഗുണകരമായെന്നു വേണം കരുതാൻ.
ആദ്യ ഘട്ടത്തിൽ പിന്തിരിഞ്ഞു നിന്ന പിജെ. ജോസഫ് ജോസ് കെ മാണി ക്യാമ്പിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ഇടതു മുന്നണി കരുതിയില്ല. അവർ പിജെ. ജോസഫിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന്റെ ബുദ്ധിയിൽ ജോസഫ് വീണു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞതിന് ജോസഫ് നൽകിയത് പൂർണ പിന്തുണയാണ്. ഇതൊന്നും ഇടതുമുന്നണി തീരെ പ്രതീക്ഷിച്ചില്ല. അതു കൊണ്ടു തന്നെ ആദ്യഘട്ടത്തിൽ ഇടതുമുന്നണിക്കുണ്ടായിരുന്ന ആത്മവിശ്വാസം പിന്നീടുള്ള ദിവസങ്ങളിൽ ഇല്ലാതായി. എൻ സി പിയിൽ ഉണ്ടായ പടല പിണക്കങ്ങളും ഇടതു മുന്നണിയുടെ പ്രചരണത്തെ ദോഷകരമായി ബാധിച്ചു.
ബി ജെ പിയുടെ നില പതിവുപോലെ തീരെ പരിതാപകരമായിരുന്നു. പി - സി. ജോർജിനെയും പി.സി. തോമസിനെയും പോലുള്ള നേതാക്കളാണ് ബി ജെ പിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഇരുവർക്കും പാലാ സീറ്റിൽ താത്പര്യമുണ്ടായിരുന്നു. അവർ ബിജെപിക്ക് വേണ്ടി ആന്മാർത്ഥമായി പ്രവർത്തിച്ചു എന്ന് എൻ ഡി എ പോലും കരുതുന്നില്ല. ഡൽഹിയിൽ നിന്നും പ്രമുഖ നേതാക്കളാരും പാലായിൽ വരാത്തതിന് കാരണവും ഇതാണ്. കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി പരിതാപകരമായേക്കുമെന്നാണ് ബി ജെ പി വിശ്വസിക്കുന്നു.
രണ്ടില ചിഹ്നം പോലും ഇല്ലാതെയാണ് ജോസ്ടോം പ്രചരണത്തിന് ഇറങ്ങിയത്. യു ഡി എഫ് കോട്ടയാണ് പാലാ. അവിടെ ആരും ഒരു അട്ടിമറി പ്രതീക്ഷിക്കുന്നില്ല. പാലായിൽ ആദ്യമായാണ് കോൺഗ്രസ് പൂർണമായും ശ്രദ്ധിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി പാലായിൽ കോൺഗ്രസ് സഹകരണം ശക്തമായിരുന്നില്ല. ഇത്തവണ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പാലായിൽ പൂർണമായും ക്യാമ്പ് ചെയ്തത് നേട്ടമായി.
https://www.facebook.com/Malayalivartha
























