മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ശനിയാഴ്ച പന്ത്രണ്ടുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ഒക്ടോബർ 27 നു മുൻപ് അതായത് ദീപാവലിക്കു മുൻപ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളോടൊപ്പം ജാർഖണ്ഡിലും ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാൽ, ഇത് ഡിസംബറിലേ ഉണ്ടാകുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം ജനുവരിയിലാണ് ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് അവിടെ ഒഴിവ് കണക്കാക്കുക.
പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. 1965 മുതൽ 54 വർഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രാധാന്യം ഇതിനുണ്ട്.
https://www.facebook.com/Malayalivartha