തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഞൊടിയിടയിൽ കണ്ടെത്താൻ കേരളത്തിലും എ ഐ നിരീക്ഷണ ക്യാമറകൾ
കേരളത്തിലും എഐ നിരീക്ഷണ ക്യാമറകൾ വരുന്നു. ഇനി കുറ്റവാളികളെ നൊടിയിടയിൽ പൊക്കും. ഏതു തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഞൊടിയിടയിൽ കണ്ടെത്താൻ കഴിവുള്ള കേരള പൊലീസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിരീക്ഷണ ക്യാമറകൾ വരുന്നു. ആദ്യ പരീക്ഷണം എന്ന നിലയിൽ തലസ്ഥാനത്ത് ആൾത്തിരക്കുള്ള ഇടമായ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും എഐ നിരീക്ഷണ ക്യാമറകൾസ്ഥാപിക്കുക. ആദ്യ കൺട്രോൾ റൂം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലായിരിക്കും.
ഇതിനായി കെ–ഡിസ്ക് (കേരള ഡവലപ്മെന്റ് ഓഫ് ഇന്നവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിൽ) സ്റ്റാർട്ടപ്പുകളിൽ നിന്നു താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പൊലീസിന്റെ വിവരശേഖരത്തിലുള്ള കുറ്റവാളികളുടെ ചിത്രങ്ങൾ ലോഡ് ചെയ്യുകയും അവരിൽ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്യുന്നതാണു പദ്ധതി. മുഖത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്ന ഫേഷ്യൽ റെകഗ്‌നിഷൻ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറ്റവാളികൾ തുടങ്ങി കാണാതായവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും.
ഒരേസമയം ഒട്ടേറെ മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലാണ് സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നത്. മുഖം വ്യക്തമാകാൻ ഏഴടി ഉയരത്തിലായിരിക്കും ക്യാമറ സ്ഥാപിക്കുക. പൊലീസ് വിവരശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കൺട്രോൾ റൂമിലേക്കു തത്സമയം നൽകുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് അയയ്ക്കും.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ ഉൾപ്പെട്ടവർ സന്നിധാനത്ത് വീണ്ടുമെത്തുന്നത് കണ്ടെത്താൻ ഏതാനും ഫെയ്സ് ഡിറ്റക്‌ഷൻ ക്യാമറകൾ പൊലീസ് സ്ഥാപിച്ചിരുന്നു. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇരുനൂറോളം പേരെയാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. എന്നാൽ ഇതു പൂർണമായി എഐ അധിഷ്ഠിതമായിരുന്നില്ല എന്നതായിരുന്നു പ്രത്യേകത.
തത്സമയ നിരീക്ഷണത്തിനു പുറമേ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലും ഗ്രൂപ്പ് ഫോട്ടോകളിലുമുള്ള വ്യക്തികളെ കണ്ടെത്താനും കഴിയുന്ന തരത്തിലായിരിക്കും പുതിയ സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നത്. 24 ആണ് താൽപര്യപത്രം സ്വീകരിക്കാനുള്ള അവസാനതീയതി.
ഇതിനുപുറമെ റോഡിൽ നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ മോട്ടർ വാഹനവകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കാൻ നീക്കം നടത്തുന്നുണ്ട്. കെൽട്രോൺ ആണ് തന്ത്രപ്രധാനമായ പദ്ധതി നിർദേശം തയാറാക്കിയത്.
കംപ്യൂട്ടർ വരുന്നതോടെ ആളുകൾക്കു ജോലിയില്ലാതാകുമെന്ന തെറ്റിദ്ധാരണ മൂലം കംപ്യൂട്ടർ ഗോ ബാക്ക് വിളിച്ച കാലത്തിന്റെ ആവർത്തനമാണ് എഐയുടെ വിപ്ലവത്തോടൊപ്പം അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha