ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്; മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്‍റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിന്‍റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍. സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് വാങ്ങിയ തന്നെ ബില്‍ഡര്‍മാര്‍ കബളിപ്പിച്ചെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിഹാസവുമായി ജയശങ്കർ രംഗത്ത് വന്നത്. ഹോളി ഫെയ്ത്തിൽ ബ്രിട്ടാസിന് നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായതെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!! എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ. ആര്? ഹോളി ഫെയ്ത്ത് ബിൽഡേഴ്സ്. എങ്ങനെ? മരടിൽ അനധികൃതമായി നിർമിച്ച പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.
ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാർ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുൻസിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയിൽ പെട്ടില്ല. ഹോളി ഫെയ്ത്തിൽ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സർക്കാരിന്റെ ചില ജോലികൾ ഏല്പിക്കുകയുമുണ്ടായി. സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്. പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ല.
ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവിൽ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗർവാസീസ് ആശാൻ ക്ഷമിക്കാനാണ് കൂടുതൽ സാധ്യത. മരടിൽ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്: "എങ്കിലും ബ്രിട്ടാസേ ലോകമല്ലേ? പങ്കില മാനസർ കാണുകില്ലേ? എന്നും ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ പ്രതികരിച്ചു.
എറണാകുളത്തെ മരടില്‍ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങല്‍ ഈ മാസം 20 നകം പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ പ്രതിസന്ധിയിലായത് പ്രമുഖര്‍ ഉള്‍പ്പടേയുള്ള നിരവധി ഫ്ലാറ്റ് ഉടമകളാണ്. ചട്ടംലംഘിച്ചു പണിത ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച കോടതി ഉത്തരവ് നടപ്പിലാക്കാന്‍ എല്ലാം നടപടികളും സ്വീകരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നത്. എന്നാല്‍ മരടിലെ ഫ്ലാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ലാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്‍റെ വിശദീകരണം
ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ താന്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. പൊളിക്കുന്ന പക്ഷം കേരള സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ തനിക്കു താല്പര്യമില്ലെന്നും കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ വഞ്ചിച്ച ബില്‍ഡര്‍ക്കും അതിനു കൂട്ടുനിന്ന അധികൃതര്‍ക്കും വായ്പാ മുതല്‍ തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം നിലനിര്‍ത്തുമെന്നും ബ്രിട്ടാസ് കുറിച്ചു. മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് ജോണ്‍ബ്രിട്ടാസ് പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha






















