ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്; കേരളം ഇനി പോരാട്ട ചൂടിലേക്ക്; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു; മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു
കേരളത്തിലെ ഒഴിവായിക്കിടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 21ന് ആണ് വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണൽ നടക്കും.
എംഎൽഎമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. പാലായിൽ കെഎം മാണിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ വലിയ വീറും വാശിയുമാണ് മുന്നണികൾ തമ്മിൽ ഉണ്ടായിരുന്നത്.
എംഎല്‍എയായിരുന്ന മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കേസ് കൊടുത്തത് ഉപതെരഞ്ഞെടുപ്പ് തീയതി വൈകുന്നതിന് ഇടയാക്കിയിരുന്നു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. 1965 മുതൽ 54 വർഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രാധാന്യം ഇതിനുണ്ട്.
മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. രണ്ടുസംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ 24ന്. ഒറ്റഘട്ടമായാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുക. ഇരുസംസ്ഥാനങ്ങളിലും സെപ്‌തംബർ 27ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ നാലിനാണ്. കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ അടക്കം രാജ്യത്തെ 64 നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 27 നു മുൻപ് അതായത് ദീപാവലിക്കു മുൻപ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നവംബര്‍ രണ്ടിനാണ് ഹരിയാണാ നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാണയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്.
മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha