മഞ്ചേശ്വരത്ത് സുരേന്ദ്രന്; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന; കുമ്മനം രാജശേഖരന് മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള
കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന് തന്നെ മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേന്ദ്രന്റെ പേരാണ് പരിഗണനയിലുള്ളതെന്നും എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
മറ്റു മണ്ഡലങ്ങളിലേക്ക് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കുമ്മനം രാജശേഖരന് മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തിരുന്നു. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്നാണ് കെ.സുരേന്ദ്രന് നേരത്തെ പറഞ്ഞിരുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നുമായിരുന്നു സുരേന്ദ്രന് പറഞ്ഞിരുന്നത്. 2011ലും 2016ലും മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് സുരേന്ദ്രന് മത്സരിച്ചിരുന്നു.
2016ല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന പി.ബി.അബ്ദുള്‍ റസാക്കിനോട് വെറും 89 വോട്ടിനാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. ഈ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുരേന്ദ്രന് പിന്നീട് ഹൈകോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചത്. എന്നാല്‍, അബ്ദുള്‍ റസാക്കിന്റെ മരണത്തേത്തുടര്ന്ന് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സുരേന്ദ്രന് കോടതിയെ അറിയിക്കുകയും ഇതിന്‍പ്രകാരം കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചതിനെ തുടർന്നാണ് ഇവിടേയും ഉപതെരഞ്ഞെടുപ്പ് സാധ്യമായത്.
കേരളത്തിലെ ഏറ്റവും ജനപ്രിയ ബിജെപി നേതാക്കളിലൊരാളാണ് കുമ്മനം രാജശേഖരന്. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു കുമ്മനത്തെ ഗവര്‍ണര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണു സൂചന. വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കുമ്മനത്തോടു ബി.ജെ.പി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്നു ബി.ജെ.പി. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി സംസ്ഥാനനേതൃത്വത്തോട് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇതു സംബന്ധിച്ച പ്രവര്‍ത്തകരുടെ താത്പര്യം ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയെ അറിയിച്ചു.
മണ്ഡലം കമ്മിറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സംസ്ഥാന ഭാരവാഹികളായ വി.വി. രാജേഷ്, ജെ.ആര്. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും കുമ്മനത്തിനായിരുന്നു മേല്‍ക്കൈ കിട്ടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയതും കുമ്മനത്തിന് അനുകൂലഘടകമാണ്. 2016ല്‍ യു.ഡി.എഫിലെ കെ. മുരളീധരനോട് 7,622 വോട്ടിനാണു കുമ്മനം തോറ്റത്. ഇടതുസ്ഥാനാര്‍ഥി ടി.എന്‍. സീമ അന്നു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ 53,545 വോട്ട് നേടിയപ്പോള്‍ കുമ്മനം രണ്ടാമതെത്തിയത് 50,709 വോട്ടുകള്‍ക്കാണ്. ഇടതുസ്ഥാനാര്‍ഥി സി. ദിവാകരന് 29,414 വോട്ടാണു ലഭിച്ചത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 24 കോര്പറേഷന് വാര്‍ഡുകളില്‍ ഒന്‍പതെണ്ണത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്.
എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha