പാലാക്കാര്‍ക്ക് ഒരു സാറുമതി അതു മാണിസാര്‍... ഇനി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി വന്നാലും കുഞ്ഞൂഞ്ഞേ എന്നു നീട്ടി ഒരു വിളി വിളിക്കും, റബറിന്റെ നാടാണ് പക്ഷേ പാലാക്കാരുടെ മനസ്സ് വലിച്ചാല്‍ നീളില്ല, ഒരു തള്ളും വിലപ്പോകില്ല... കടിച്ചാല്‍ പൊട്ടാത്ത മനസ്സുള്ള പാലാക്കാരുടെ കഥയിങ്ങനെ...
പാലാക്കാര്‍ പൊതുവെ സാറേ എന്നുവിളിക്കാറില്ല. അതിനി എത്ര വലിയവനായാലും, തരപ്പിടിക്കാരാണെങ്കില്‍ എടാ ഉവ്വേ. പ്രായത്തില്‍ മൂത്തതാണെങ്കില്‍ ചേട്ടാ എന്നുവിളിക്കും. പാലാക്കാര്‍ക്ക് ഒരു സാറുമതി അതു മാണിസാര്‍. ഇനി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി വന്നാലും കുഞ്ഞൂഞ്ഞേ എന്നു നീട്ടി ഒരു വിളി വിളിക്കും.
റബറിന്റെ നാടാണ് പക്ഷേ പാലാക്കാരുടെ മനസ്സ് വലിച്ചാല്‍ നീളില്ല. ഒരു തള്ളും വിലപ്പോകില്ല. കടിച്ചുമുറിച്ചുള്ള സംസാരം, പരുക്കന്‍ ഭാവം. ഇലക്ഷന്‍ പ്രചരണത്തിന് വഴി ചോദിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ വലിയ നേതാക്കളോട് പോലും ഇയാളങ്ങ് നേരെ പോവ്. മനസ്സിലായോടോ എന്നൊക്കെയാണ് മറുപടി. അന്തം വിട്ടു നില്ക്കണ്ട. അതാണ് പാലാക്കാര്‍.
ബോധമില്ലാതെ വര്‍ത്തമാനം പറയുന്നവര്‍ പാലാക്കാര്‍ക്ക് മരയൂളകളാണ്. എത്ര ഭവന സന്ദര്‍ശനം നടത്തിയാലും, പൊന്നേ ചക്കരേ എന്നു വിളിച്ചാലും അധികം ചിരിയൊന്നുമില്ല. കെ.എം. മാണിയുടെ പൊട്ടിച്ചിരി പ്രസിദ്ധമാണെങ്കിലും നാട്ടുകാര്‍ പൊതുവെ അങ്ങനല്ല.
മരിച്ച വീട്ടിലായാലും, കല്യാണത്തിനായാലും ഒന്നു മിനുങ്ങുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. പിന്നെ തന്തയായാലും പറയാനുള്ളത് വിളിച്ചുപറയും. കെ.എം. മാണിയെയും, പാലാ പിതാവിനെയും പരസ്യമായി കുറ്റം പറയും. എന്നുകൊണ്ട് കാര്യത്തോടടുക്കുമ്പോള്‍ അവര്‍ക്ക് ചങ്കുപറിച്ചും കൊടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മാണി തോല്‍ക്കുമെന്നു പറഞ്ഞു പക്ഷേ പാലാക്കാര്‍ ഊറിച്ചിരിച്ചു.
കള്ളുകുടിയും, പെണ്ണുപിടിയുമൊന്നും പാലാക്കാര്‍ വലിയ കാര്യമാക്കാറില്ല. പക്ഷേ ചതി അതിന് പണി കൊടുത്തിരിക്കും. നേര്‍ക്കു നേരുള്ള കളിയേ ഉള്ളൂ. ക്വട്ടേഷനൊന്നും പാലാക്കാര്‍ക്കു വശമില്ല. പറഞ്ഞു തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ തല്ലിത്തീര്‍ക്കും. അതിനി സഹോദരങ്ങളായാലും. എന്നുവച്ച് തല്ല് കഴിഞ്ഞാല്‍ പിന്നെ വൈരാഗ്യമൊന്നും മനസ്സില്‍ വക്കില്ല. പള്ളിപ്പെരുന്നാളിനും, ഉത്സവത്തിനുമൊക്കെ തല്ല് പതിവാണ്. രാത്രി ഇരുകൂട്ടരും സ്‌റ്റേഷനില്‍ കഴിഞ്ഞാല്‍ പിന്നെ രാവിലെ തോളില്‍ കയ്യിട്ട് ഒരു ഇറക്കമുണ്ട്. പഴയ തലമുറക്കാരുടെ എളിയില്‍ ഒരു കത്തിയുണ്ട്. നല്ല അലങ്കാരപ്പിടിയുള്ള കൊച്ചുപിച്ചാത്തി. നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ പള്ളയ്ക്കു കേറ്റും. കുത്തുകൊള്ളാനും പേടിയില്ല.
ഇടുക്കിയിലെയും, മലബാറിലെയുമൊക്കെ ആദ്യകാല കുടയേറ്റക്കാര്‍ പാലാക്കാരാണ്. ഏതു മലയും കയറും. എളിയിലൊരു കൊച്ചുപിച്ചാത്തി മതി. വനം കൊള്ളക്കാരെന്നും, മലയോര മാഫിയയെന്നുമൊക്കെ ഇവരെ അച്യുതാനന്ദന്‍ കളിയാക്കിയാലും പോയി പണിനോക്കാന്‍ പറയും. കപ്പവാട്ടും, നെല്ലുപുഴുങ്ങലുമൊക്കെ ഇന്നും പാലാക്കാര്‍ക്ക് ആഘോഷമാണ്.
മീനച്ചിലാറും,~പാലാ കുരിശുപള്ളിയും, നാലമ്പലവുമെല്ലാം ചേര്‍ന്ന ഒരു സംസ്‌കാരം. മലയാളത്തിലെ മിക്ക സിനിമകളിലും ജൂബയും മുണ്ടുമൊക്കെയിട്ട അച്ചായന്‍ വില്ലന്‍ കഥാപാത്രങ്ങളുണ്ട്. കഴുത്തില്‍ ഒരു കുരിശുമാലയുമിട്ട് എന്തിനും മടിക്കാത്ത പ്രകൃതക്കാരനായിട്ട്. ഇത്തരം കഥാപാത്രങ്ങളെയും പാലാക്കാര്‍ കൈയ്യടിച്ച് സ്വീകരിക്കും. എടാ ഉവ്വേ ഞങ്ങളിങ്ങനെയൊക്കെയാണ്.
തന്റേടമുള്ളവനെ അംഗീകരിക്കും. എന്നുവച്ച് വലിയ ആശ്രിത വാത്സല്യമൊന്നും പാലാക്കാര്‍ക്കിഷ്ടമില്ല. കള്ളും, കപ്പയും, പന്നിയിറച്ചിയും, ബീഫും, പോട്ടിയുമൊക്കെയാണ് ഇഷ്ടവിഭവങ്ങള്‍. എല്ലിന്‍ കപ്പയാണെങ്കില്‍ ബഹുരസം. നിവര്‍ന്നേ നടക്കൂ. മടക്കിക്കുത്തിയ മുണ്ടഴിക്കാന്‍ പടച്ചതമ്പുരാന്‍ ഇറങ്ങിവന്നാലും മടിയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നും ഇവര്‍ അരസികരാണൊ എന്ന് ഒരിക്കലുമല്ല. പൈകപ്പള്ളിയിലായാലും, പെരുന്നാളിന് മമ്മൂട്ടി വേണം, യേശുദാസിന്റെ ഗാനമേളയും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
പാലാ പിതാവിനുപോലും കുഞ്ഞാടുകളെ മേയക്ക്#ാന്‍ അത്രയെളുപ്പമല്ല. പറയാനുള്ളത് ഏതച്ചനായാലും മുഖത്തു നോക്കിപ്പറയും. സുഖിപ്പിച്ചു സംസാരിക്കാനൊന്നും പാലാക്കാര്‍ക്കറിയില്ല.
ജാതിയും മതവുമൊന്നും പാലായില്‍ പ്രശ്‌നമില്ല. നാലമ്പലം ഉത്സവമാണെങ്കിലും, രാമപുരം പള്ളി പെരുന്നാളാണെങ്കിലും അവര്‍ ഒറ്റക്കെട്ടാണ്. ഒരു സര്‍വ്വേക്കാരനോടും പാലാക്കാര്‍ മനസ്സുതുറക്കില്ല.
"
https://www.facebook.com/Malayalivartha