ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് സൂചന; മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഇരുപത്തിയെട്ട് അംഗങ്ങളില്‍ ഇരുപത്തിയേഴു പേരും കുമ്മനത്തിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്ന് ആവശ്യപ്പെട്ടു; കുമ്മനം തന്നെ ജേതാവെന്ന് ബി.ജെ.പി

ഉപതിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്നത് തലസ്ഥാനത്തെ മണ്ഡലമായ വട്ടിയൂര്‍ക്കാവിലായിരിക്കുമെന്ന് ഉറപ്പായിരിക്കുന്ന അവസരത്തിൽ ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഇവിടെ ത്രികോണ മത്സരത്തിന്റെ വീറും വാശിയുമാകും പ്രകടമാകുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്നുതന്നെയാണ് സൂചന.
കുമ്മനം സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കുമ്മനത്തോട് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. വട്ടിയൂര്‍കാവില്‍ മത്സരിക്കുന്നതിന് കുമ്മനത്തിനോ ആര്‍എസ്‌എസ് നേതൃത്വത്തിനോ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്നല ജില്ലാ സെക്രട്ടറി നേരിട്ടു കണ്ട് കുമ്മനത്തോട് സ്ഥാനാര്‍ഥിയാവണമെന്ന് ആവശ്യപ്പെട്ടു. അതിനു ശേഷം മാധ്യമങ്ങളെ കണ്ട കുമ്മനംതാന്‍ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് കൊച്ചിയില്‍ബിജെപി കോര്‍ കമ്മിറ്റി ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റി കുമ്മനത്തിന്റെ പേര് നിര്‍ദേശിച്ചതായി കോര്‍ കമ്മിറ്റിയില്‍ അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കുന്നില്ലെന്ന നിലപാടില്‍ കുമ്മനം ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മാത്രമേ മറ്റു പേരുകള്‍ പരിഗണിക്കാന്‍ ഇടയുള്ളൂ എന്നാണ് അറിയുന്നത്. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം വി. വി. രാജേഷ് എന്നിവരുടെ പേരുകളാണ് പിന്നെ പരിഗണനയിലുള്ളത്.
അതേ സമയം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇതു വരെ മനസ് തുറക്കാതിരുന്ന ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിവവില്‍ തലസ്ഥാനത്തെ നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ച ഒ.രാജഗോപാല്‍ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കില്‍ തലസ്ഥാനജില്ലയില്‍ നിന്നും ഒരു ബി.ജെ.പി എം.എല്‍.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍7622 വോട്ടുകള്‍ക്കാണ് കുമ്മനത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്‍ രണ്ടാമതും ജയിച്ചു കയറിയത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വടകര ലോക്സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി അദ്ദേഹം എം.പിയായതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി സജീവമായി പ്രചരണത്തിനിറങ്ങുമെന്ന് കെ.മുരളീധരന്‍ അറിയിച്ചിട്ടുമുണ്ട്.
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന്റെ പരിഗണനയില്‍ മുരളീധരന്റെ സഹോദരിയായ പദ്മജ വേണുഗോപാലിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സി.പി.എം സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha






















