ആവേശത്തോടെ മലയാളികളും... ചരിത്രത്തിലാദ്യമായി ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം; മിനിറ്റുകള്‍ മാത്രം മോദിയ്‌ക്കൊപ്പം ട്രംപ് ചെലവഴിക്കുമെന്ന് കരുതിയെങ്കിലും 40 മിനിറ്റോളം വേദിയിലും സദസിലുമായി ചെലവഴിച്ച് റെക്കോര്‍ഡിട്ടു; ഇനി വരുന്നത് ഇന്ത്യാ അമേരിക്ക ഭായി ഭായി
ലോകത്തിലെ രണ്ട് വന്‍ ജനാധിപത്യ രാജ്യങ്ങളുടെ അപൂര്‍വ വേദിയായിരുന്നു അമേരിക്കയിലെ ഹൗഡി മോദി സംഗമം. ഇന്ത്യ യു.എസ്. സൗഹൃദത്തിന്റെ പുതിയ ഉയരം കുറിച്ച് യു.എസിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടത് വലിയ ചരിത്ര നിമിഷമായി. അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയില്‍ പങ്കെടുക്കാനായി മാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. അതിനാല്‍ തന്നെ ട്രംപിന്റെ ഈ സന്ദര്‍ശനം വളരെ ആകാംക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്.
വേദിയിലെത്തിയ ട്രംപ് വളരെ സന്തോഷത്തിലായിരുന്നു. മോദിയ്ക്ക് കൈ കൊടുത്തും കെട്ടിപ്പിടിച്ചും കൈ വീശിയും ട്രംപ് വേദി കീഴടക്കി. മോദിയെ ആമുഖ പ്രസംഗത്തിനായി ട്രംപ് തന്നെയാണ് മൈക്കിനടുത്ത് നിര്‍ത്തിയത്. എന്നിട്ട് ട്രംപിന് വേണമെങ്കില്‍ സദസില്‍ ഇരിക്കാമായിരുന്നു. അത് ചെയ്യാതെ മോദി പ്രസംഗിക്കുന്നത് കേട്ട് കൗതുകത്തോടെ നിന്നു. മോദിയുടെ ഓരോ വാക്കും കൈയ്യടികളോടെ കേട്ടും നന്ദി പറഞ്ഞും ചിരിച്ചും ട്രംപ് നിന്നു. മോദിക്ക് കിട്ടുന്ന കൈയ്യടികളിലും ട്രംപ് ഒപ്പം ചേര്‍ന്നു.
അതേസമയം മോദി കത്തിക്കയറി. ട്രംപിനെ വാനോളം പുകഴ്ത്തി. മാത്രമല്ല ട്രംപ് ഇനിയും അധികാരത്തില്‍ വരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപും വ്യക്തമാക്കി. അതു കഴിഞ്ഞാണ് മോദി ശരിക്കും പ്രസംഗിച്ചത്. ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വമാണ് മോദി ആദ്യം സംസാരിച്ചത്. അത് വ്യക്തമാക്കാനായി എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും മോദി ആശംസയറിയിച്ചു. അതിലാണ് മോദി മലയാളത്തില്‍ സംസാരിച്ചത്. സര്‍വര്‍ക്കും സുഖം എന്ന് മോദി മലയാളത്തില്‍ പറഞ്ഞതോടെ വലിയ മലയാളികളുള്ള ഹൂസ്റ്റണില്‍ കൈയ്യടികളുയര്‍ന്നു. ഇതോടെ ട്രംപും കൈയ്യടിച്ചു. ലോക മലയാളികള്‍ക്ക് കിട്ടിയ വലിയ ആദരമായാണ് ഇതിനെ മലയാളികള്‍ കാണുന്നത്. ഇന്ത്യയുടെ നാനത്വത്തില്‍ ഏകത്വമാണ് ഈ കാണുന്ന വിജയമെന്നും മോദി വ്യക്തമാക്കി.
അതേസമയം 50,000 ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവായ മോദിയെ കാണാനും പ്രസംഗം കേള്‍ക്കാനും എന്‍.ആര്‍.ജി. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുശേഷം ഒരു വിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്‌സസിലെ ഇന്ത്യന്‍ഫോറം മോദിക്കായൊരുക്കിയത്. ഇത് ട്രംപിന്റെ സാന്നിധ്യത്തിലായപ്പോള്‍ തിളക്കം കൂടുകയും ചെയ്തു.
ഒരേ സ്വപ്നം, തിളക്കമാര്‍ന്ന നാളെ എന്ന സന്ദേശവുമായി നടത്തിയപരിപാടിയില്‍ ട്രംപ് നേരിട്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കുന്ന ഒന്നായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്. വീണ്ടും മോദി എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്.
9.20ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യയു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം. 10.45ന് സദസ്യര്‍ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന വോവെന്‍ എന്ന കലാസാംസ്‌കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്‍മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യയു.എസ്. പരമ്പരാഗത നാടോടി ഗാനനൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീലവീണു. മോദിക്കുള്ള വലിയ അംഗീകരമായി ഈ വേദി മാറുന്ന കാഴ്ചയാണ് കണ്ടത്.
"
https://www.facebook.com/Malayalivartha