കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ്വദേശി അറസ്റ്റില്‍
നൂറ്റി അന്‍പത് കിലോയിലധികം മാനിറച്ചിയുമായി നായാട്ട് സംഘത്തിലെ യുവാവ് കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനപാലകരുടെ പിടിയിലായി. കുണ്ടംതോട് വനത്തില്‍ മലമാനിനെ വേട്ടയാടി ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മുക്കം സ്വദേശി ജിതീഷാണ് അറസ്റ്റിലായത്. ജിതീഷിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ഇതുപൊലൊരു ഇറച്ചിശേഖരം അടുത്തകാലത്തൊന്നും മലബാറില്‍ പിടികൂടിയിട്ടില്ല. ആണ്‍ മലമാനിന് ഇരുന്നൂറ് കിലോയിലധികം തൂക്കുമുണ്ടാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇറച്ചിമാത്രമെടുത്ത് മറ്റ് ഭാഗങ്ങള്‍ വനത്തിലെറിഞ്ഞ് സംഘം ജോലിഭാരം കുറയ്ക്കുകയായിരുന്നു.
ഞായറാഴ്ച രുചിയുള്ള മാനിറച്ചി കഴിച്ച് വീട്ടിലിരിക്കാമെന്ന കൂട്ടുകാരുടെ വാക്കാണ് ജിതീഷിനെ മുക്കത്ത് നിന്ന് രാത്രിയില്‍ മുത്തപ്പന്‍പുഴയിലേക്കെത്തിച്ചത്. ഇത്രയും അപകടം പിടിച്ചതാണെന്ന് അറിയില്ലായിരുന്നു. ആദ്യമായാണ് രാത്രിയില്‍ കാട്ടിലേക്ക് പോലും പോകുന്നത്. പറ്റിപ്പോയ അബദ്ധത്തിന് പ്രതിവിധിയുണ്ടോ എന്നായിരുന്നു ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് ചോദിച്ചത്. വേട്ടയ്ക്ക് കൂട്ടുപോയതല്ലാതെ ഒന്നും ചെയ്തില്ല. പറ്റിപ്പോയി സാറെ എന്നായിരുന്നു ജിതീഷിന്റെ ഏറ്റുപറച്ചില്‍. കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും ഇയാള്‍ തയാറായി.
മലമാന്‍ വേട്ടക്കിറങ്ങും മുന്‍പ് മദ്യപിക്കാനിരുന്ന സംഘത്തിലൊരാള്‍, 'മണിക്കൂറുകള്‍ക്കിടയില്‍ നല്ല ഉശിരന്‍ മാനുമായി ഞാന്‍ വരും. പണം തരാതെ ഒരാള്‍ക്കും നൂറ് ഗ്രാം ഇറച്ചി പോലും തരുമെന്ന് കരുതേണ്ട. രാവിലെ മുത്തപ്പന്‍പുഴ എസ്റ്റേറ്റിലേക്ക് കീശനിറയെ കാശുമായി വന്നാല്‍ നല്ല മാനിറച്ചിയുമായി മടങ്ങാം' എന്ന് വീമ്പ് പറഞ്ഞതാണ് വിനയായത്. പന്ത്രണ്ട് മണിയോടെ സംഘം പിരിഞ്ഞു. ആദ്യഘട്ടത്തില്‍ സഹായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെത്തിയ മുത്തപ്പന്‍പ്പുഴ സ്വദേശിയും മറ്റ് രണ്ടുപേരും മദ്യപാനത്തിനിടെയുള്ള തര്‍ക്കം കാരണം വീട്ടിലേക്ക് മടങ്ങിയിരുന്നു.
രണ്ട് മണിയോടെയാണ് അഞ്ജാതന്റെ ഫോണ്‍ കോള്‍ വനപാലകര്‍ക്ക് ലഭിച്ചത്. ജീപ്പിലും ബൈക്കിലുമായി അഞ്ചുപേരടങ്ങുന്ന സംഘം കുണ്ടംതോട്ടിലേക്ക് പോയിട്ടുണ്ടെന്നും തോക്കുള്‍പ്പെടെ കരുതിയിട്ടുണ്ടെന്നും മൃഗവേട്ടയാണ് ലക്ഷ്യമെന്നുമുള്ള വിശദമായ വിവരമാണ് കൈമാറിയത്. ഉടന്‍ തന്നെ മുത്തപ്പന്‍പുഴയിലേക്ക് ഇരുചക്രവാഹനത്തില്‍ ഉദ്യോഗസ്ഥരുടെ ആദ്യസംഘമെത്തി. താമരശ്ശേരിയില്‍ നിന്ന് ജീപ്പിലെത്തിയ വനപാലകര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ ജിതീഷ് ഓടിച്ചിരുന്ന ജീപ്പ് കണ്ടെത്തി.
പിന്നാലെയുണ്ടായിരുന്ന യുവാക്കള്‍ ഉദ്യോഗസ്ഥരെക്കണ്ടയുടന്‍ ഇരുചക്രവാഹനം ഉപേക്ഷിച്ച് വനത്തില്‍ മറഞ്ഞു. ജീപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ ചാക്കിലാക്കിയാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്. നൂറ്റി അന്‍പത് കിലോയിലധികം ഇറച്ചിയുണ്ടായിരുന്നു. മുറിച്ച് മാറ്റാനുപയോഗിച്ച വിവിധ തരത്തിലുള്ള കത്തികളും കണ്ടെടുത്തു. നാടന്‍ തോക്കുപയോഗിച്ച് മാനിനെ വേട്ടയാടിയെന്നാണ് ജിതീഷ് നല്‍കിയ മൊഴി. ടിപ്പര്‍ ഡ്രൈവറായ ജിതീഷിനെ വാഹനമോടിക്കുന്നതിനായി മുത്തപ്പന്‍പുഴയിലെ സുഹൃത്തുക്കള്‍ സംഘത്തില്‍ കൂട്ടുകയായിരുന്നു.
കൂടുതലാളുകള്‍ക്ക് ഇറച്ചി കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം. രക്ഷപ്പെട്ട രണ്ടുപേരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ടെത്തിയ ഇറച്ചിക്ക് പുറമെ മാനിന്റെ തോലും തലയുമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സംഘം വനത്തില്‍ ഉപേക്ഷിച്ചുവെന്നാണ് വിവരം. തോക്കുള്‍പ്പെടെ കണ്ടെത്താനായിട്ടില്ല. മാനിന് വെടിയേറ്റതിന്റെ അടയാളം പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെയും സംഘം സമാനരീതിയില്‍ മൃഗവേട്ട നടത്തിയിട്ടുണ്ടോ എന്നും കൂടുതലാളുകള്‍ക്ക് പങ്കുണ്ടോ എന്നതും പരിശോധിക്കും.
https://www.facebook.com/Malayalivartha