പങ്കാളിത്തകാർക്ക് പുതിയ സംഘടന; സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ ഇടത് സർക്കാർ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഇടത് സർവീസ് സംഘടനയിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക്

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കാൻ ഇടത് സർക്കാർ വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഇടത് സർവീസ് സംഘടനയിൽ നിന്നും വൻ കൊഴിഞ്ഞു പോക്ക്. സംസ്ഥാനത്തിന്റെ വി വി ധ ഭാഗങ്ങളിലുള്ള ഓഫീസുകളിലും ഇടത് സംഘടനയിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നുണ്ട്.
പങ്കാളിത്ത പെൻഷനെതിരെ കക്ഷി രാഷ്ട്രീയഭേദമന്യേ സംഘടന രൂപീകരിച്ചാണ് സർക്കാർ ജീവനക്കാർ രംഗത്തെത്തിയത്. സ്റ്റേറ്റ് എൻ പി എസ് കളക്ടീവ് കേരള എന്ന പേരിലാണ് സംഘടന രുപീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷനെതിരെയുള്ള ആദ്യഘട്ട പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തിലധികം പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ഷാഹിദ് റഫീക്കാണ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
അഞ്ച് ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ സമ്പ്രദായം പിന്തുടരുന്നവരാണ്. ഇവരെ മുഴുവൻ അണിനിരത്തി സമരം ശക്തമാക്കാനാണ് നീക്കം. നിലവിലുള്ള സർവീസ് സംഘടനകളുടെ തലപ്പത്ത് ഉള്ളത് സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരാണ്. ഒരു വാട്ട്സ് ആപ്പ് സന്ദേശത്തിൽ നിന്നാണ് സംഘടന പിറവി കൊണ്ടത്. രണ്ടുമാസം കൊണ്ട് 35,000 പേർ സംഘടനയുടെ ഭാഗമായി മാറി. സംസ്ഥാന തലത്തിൽ നടത്തുന്ന സമരങ്ങൾക്ക് പിന്നാലെ ജില്ലാ തലത്തിലും പ്രതിഷേധ സമരങ്ങൾ നടത്താനും സംഘടന തീരുമാനിച്ചു. ഇക്കൊല്ലം ഏപ്രിൽ വരെ വിരമിച്ചത് 30 പങ്കാളിത്ത പെൻഷൻകാരാണ്.ഇവരിൽ 21 പേർക്ക് പെൻഷൻ കിട്ടുന്നില്ല. ബാക്കിയുളളവർക്ക് മാസം 500 രൂപ പോലും പെൻഷൻ കിട്ടുന്നില്ല.
2013 ലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. അധികാരത്തിലെത്തിയാൽ ഇത് പിൻവലിക്കുമെന്നാണ് ഇടതു സർക്കാർ ഉറപ്പു നൽകിയത്. ഇടത് സർക്കാർ പുന:പരിശോധനാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ പത്തുമാസം കഴിഞ്ഞിട്ടും കമ്മിറ്റിക്ക് പ്രവർത്തിക്കാൻ ഒരു ഓഫീസ് പോലും തുറന്നില്ല. ഇതിനിടയിൽ പങ്കാളിത്ത പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പലതും വെട്ടികുറച്ചു. തോമസ് ഐസക്കിന് പങ്കാളിത്ത പെൻഷൻ പദ്ധതി ഇല്ലാതാക്കാൻ ഒരു താത്പര്യവുമില്ല. സർക്കാർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.
ഇടത് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കാത്തതിൽ ജീവനകാർക്ക് അമർഷമുണ്ട്. ജീവനക്കാരിൽ ഒരു നല്ല ശതമാനം ഇടത് അനുഭാവികളായിരുന്നു. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കുറെയധികം ജീവനക്കാർ ആർ എസ് എസ് അനുഭാവികളായി. സർക്കാരിന്റെ മർമ്മ പ്രധാന വകുപ്പുകളിൽ സംഘ് അനുഭാവികൾ പ്രവർത്തിക്കുന്നുണ്ട്. പലരും ഇടത് സംഘടനാ പ്രവർത്തകർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം അവസരം വരുമ്പോൾ അവർ തനിനിറം പുറത്തുകാണിക്കുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
നാളെ വലതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് ആരും കരുതുന്നില്ല. കാരണം യു ഡി എഫ് സർക്കാരാണ് ഇത്തരമൊരു വയ്യാവേലി ജീവനക്കാരുടെ ചുമരിൽ കൊണ്ട് താങ്ങിയത്.
https://www.facebook.com/Malayalivartha





















