കോഴിക്കോട് കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ ഇന്ന് തുറക്കും:- ബന്ധുക്കൾ ആറുപേരും മരിച്ചത് വർഷങ്ങളുടെ വ്യത്യാസത്തിൽ ഒരുപോലെ

കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരുടെ ദുരൂഹമരണത്തില്‍ വ്യക്തതയ്ക്കായി ഇന്ന് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പരിശോധിക്കും. കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ് എന്നിവരും ബന്ധുക്കളായ മറ്റ് മൂന്നുപേരും വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ചില സംശയങ്ങള്‍ നിരത്തി ബന്ധു നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങിയത്. മരിച്ച ആറുപേരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്ന നടപടി രാവിലെ ഒന്‍പതരയോടെ തുടങ്ങും. വടകര റൂറല്‍ എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘമായി തിരിഞ്ഞാണ് ഒരേസമയം കൂടത്തായിയിലെയും കോടഞ്ചേരിയിലെയും കല്ലറകള്‍ തുറക്കുക.
2002നും 2016നുമിടയിലാണ് പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിക്കുന്നത്. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് ഒരേ ലക്ഷണങ്ങളോടെ മരിച്ചത്. വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുന്നതെന്നാണ് സൂചന. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് വെള്ളിയാഴ്ച രാവിലെ തുറക്കുക. ഇതിലാണ് നാലുപേരെ അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് അടക്കം ചെയ്തത്. ഇതും ആവശ്യമെങ്കില്‍ തുറന്നുപരിശോധിക്കുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ കൂടത്തായി മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകള്‍ അല്‍ഫോന്‍സ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
2002-ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ല്‍ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകള്‍ അല്‍ഫോന്‍സ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നെന്ന് പറയുന്നു. മരണങ്ങളിലെ ഈ സമാനസാഹചര്യമാണ് സംശയത്തിലേക്ക് നയിച്ചത്.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങള്‍ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
അതേസമയം കോഴിക്കോട് കൂടത്തായിയിലെ ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. കിട്ടിയ തെളിവുകള്‍ക്ക് വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നുള്ള പരിശോധന. ഡി.എന്‍.എ ടെസ്റ്റുള്‍പ്പെടെ ശാസ്ത്രീയമായ മുഴുവന്‍ രീതികളും പരിശോധിക്കും. നിലവില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. മതിയായ തെളിവുകളോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















