കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലെത്തിയ ജോളി ആരാണെന്ന് ജോളിക്ക് മാത്രമേ അറിയൂ. കൂടെ താമസിച്ച ഭര്‍ത്താക്കന്‍മാര്‍ക്കോ, മക്കള്‍ക്കോ പോലും ജോളി എന്ന രാക്ഷസിയെ തിരിച്ചറിയാനായില്ല

കട്ടപ്പനയില്‍ നിന്ന് കൂടത്തായിയിലെത്തിയ ജോളി ആരാണെന്ന് ജോളിക്ക് മാത്രമേ അറിയൂ. കൂടെ താമസിച്ച ഭര്‍ത്താക്കന്‍മാര്‍ക്കോ, മക്കള്‍ക്കോ പോലും ജോളി എന്ന രാക്ഷസിയെ തിരിച്ചറിയാനായില്ല. ജോളിയുടെ ബാല്യകാലം എങ്ങനെയായിരുന്നെന്ന് അറിയഞ്ഞാലേ ഇതിനുള്ള വ്യക്തമായ ഉത്തരം ലഭിക്കൂ. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള റോയിയുടെ വീട്ടില്‍ മരുമകളായി കയറിച്ചെന്ന ജോളിക്ക് ജോലിയില്ലാത്തത് വലിയ അപകര്‍ഷാബോധം ഉണ്ടാക്കിയിരുന്നതായി സംശയിക്കുന്നു. ഉന്നത ജോലി നേടാനായി ജോളി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയുരന്നതായി പൊലീസ് കണ്ടെത്തി. അതൊക്കെ എങ്ങനെ, ആര് വഴി സംഘടിപ്പിച്ചു എന്നതും ദുരൂഹമാണ്.
വ്യാജ പി.ജി, യു.ജി.സി സര്‍ട്ടിഫിക്കറ്റുകള്‍ ജോളിയുടെ കൈവശം ഉണ്ടായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് രണ്ടാം ഭര്‍ത്താവും ഹയര്‍സെക്കന്‍ണ്ടറി അധ്യാപകനുമായ ഷാജുവിനെ വരെ ജോളി പറ്റിച്ചത്. എന്‍.ഐ.ടി അധ്യാപികയാണെന്ന് ഷാജു വിശ്വസിച്ചത് ഈ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ട് മനസ്സിലാക്കിയ ശേഷമാണ്. രാവിലെ വീട്ടില്‍ നിന്ന് കാറിലോ, സ്‌കൂട്ടറിലോ എന്‍.ഐ.ടിയിലേക്ക് ആണെന്ന് പറഞ്ഞ് പോയിരുന്ന ജോളി പകല്‍ സമയം എവിടെയാണ് ചെലവഴിച്ചിരുന്നത് എന്നത് ദുരൂഹമാണ്. രാവിലെ പോയാല്‍ പലപ്പോഴും ഉച്ചയോടെയോ അല്ലെങ്കില്‍ മൂന്ന് മണിക്ക് ശേഷമോ തിരിച്ച് വരുമായിരുന്നെന്ന് ഷാജു പറയുന്നു. പലപ്പോഴും എന്‍.ഐ.ടി ക്യാമ്പസിന് സമീപം ജോളിയുടെ സാമിപ്യം ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പറയുന്നു. അവര്‍ ജോളിയെ കാണാന്‍ എന്‍.ഐ.ടിയില്‍ ചെന്നപ്പോഴൊക്കെ പത്ത് മിനിറ്റിനുള്ളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ക്യാമ്പസിലുള്ള ആരുമായോ ജോളിക്ക് നല്ല ബന്ധം ഉണ്ടായിരുന്നെന്ന് ഉറപ്പാണ്.
ജോളി പള്ളിയില്‍ പോകാറുണ്ടായിരുന്നെങ്കിലും വേദപാഠം പഠിപ്പിച്ചിരുന്നു എന്ന പ്രചരണം ശരിയല്ലെന്ന് കുടുംബസുഹൃത്ത് അഗസ്റ്റിന്‍ പറയുന്നു. ജോളിയെ വിവാഹത്തിന് മുമ്പ് ഷാജുവിന് നന്നായി അറിയാമായിരുന്നു. ഇരുവരും ഇടയ്ക്ക് പള്ളിയില്‍ വരാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓരോ കൊലപാതകവും വളരെ ആസൂത്രിതമായാണ് ചെയ്തിരുന്നത്. കൊല നടക്കുന്ന സ്ഥലം, സാഹചര്യം എല്ലാം ജോളി മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. സിലിയെ വകവരുത്താന്‍ ഡെന്റല്‍ ആശുപത്രി തെരഞ്ഞെടുത്തത് തന്നെ ക്രിമിനല്‍ ബുദ്ധിയുടെ ഉത്തമ ഉദാഹരണമാണ്. കാരണം ഡോക്ടററുടെ സാനിധ്യത്തിലാണ് മരണം നടന്നത്. അത് പോലെ സിലിയുടെ മകള്‍ മരിച്ച ശേഷം ഡോക്ടര്‍ പറഞ്ഞത് എന്താണ് കാരണമെന്ന് അവ്യക്തമാണെന്നാണ്. ചെറിയ കുട്ടിയായതിനാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യതയില്ലെന്നും പറഞ്ഞിരുന്നതായി സിലിയുടെ ബന്ധു പറയുന്നു.
നാട്ടുകാര്‍ക്കൊന്നും ജോളിയുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയില്ല. ഓരോ സാഹചര്യത്തിന് അനുസരിച്ച് ജോളിക്ക് നന്നായി അഭിനയിക്കാന്‍ അറിയാമായിരുന്നു. ആരോടും മോശമായി പെരുമാറുന്ന ആളായിരുന്നില്ല ജോളി. മകന്‍ പഠിക്കുന്ന സ്‌കൂളിലെ പിടിഎ പരാപാടികളിലും യോഗങ്ങളിലും ജോളി സജീവമായിരുന്നു. എന്‍.ഐ.ടിയിലെ ലക്ചര്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനാല്‍ അധ്യാപകരെല്ലാം ജോളിയെ ആ രീതിയിലാണ് പരിഗണിച്ചതെന്ന് സ്‌കൂളിലെ ഒരു അധ്യാപിക പറയുന്നു. ഉന്നത പദവി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളുടെ ആദരം ഏറ്റുവാങ്ങിയ ശേഷമാണ് ജോളി പലരുമായും ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. രണ്ടാം ഭര്‍ത്താവ് ഷാജു ഉള്‍പ്പെടെ ചിലര്‍ ജോളിയെ ഭയന്നാണ് കാര്യങ്ങള്‍ പറയാതിരുന്നതെന്നും അറിയുന്നു. സ്ത്രീ ഒരു പ്രഹേളികയാണെന്ന് സാഹിത്യകാരന്‍മാര്‍ എഴുതിയിട്ടുണ്ടെങ്കിലും ജീവിതത്തിലേക്ക് അത് കടന്ന് വരുന്നത് അപൂര്‍വമാണ്, ആ റെയര്‍ കേസാണ് കട്ടപ്പനയില്‍ നിന്ന് കൂടത്തായിലേക്ക് കുടിയേറിയ ജോളി .
https://www.facebook.com/Malayalivartha





















