കൂടത്തായിയിലെ കൊലപാതകങ്ങളുടെ കുരുക്കള്‍ക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസിന്റെ തിരക്കിട്ടനീക്കം

കൂടത്തായിയിലെ കൊലപാതകങ്ങളുടെ കുരുക്കള്‍ക്കാന്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസിന്റെ തിരക്കിട്ടനീക്കം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഓരോ കേസിലും പ്രത്യേകം പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പ്രതികരിച്ചു. ദുരൂഹമരണങ്ങളില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമപരമായ ചര്‍ച്ചകള്‍ക്കു ശേഷം മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും. മൃതദേഹങ്ങളുടെ ട്രെയിസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും.
ജോളി റോയിയെ കൊല്ലാന്‍ സയനൈഡ് ഉപയോഗിച്ചെന്ന് വ്യക്തമായെങ്കിലും മറ്റുള്ള മരണങ്ങള്‍ക്ക് സയനൈഡ് ഉപയോഗിച്ചത്് കണ്ടെത്താന്‍ പ്രയാസമാണ്. മുന്‍പ് മധ്യപ്രദേശില്‍ ഇത്തരത്തിലൊരു കേസ് അന്വേഷിച്ച് പോസിറ്റീസ് റിസല്‍ട്ട് കണ്ടെത്തിയെന്നും ഡി.ജി.പി ഓര്‍മിച്ചു.
സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണെങ്കിലും വളറെ ശ്രമകരമാണ്. വിദേശ ലാബുകളുടെ സഹായം തേടും. സാഹചര്യതെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ വലിയ വിജയമാകും. കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചന ഡി.ജി.പി തള്ളിക്കളഞ്ഞില്ല. സയനൈഡ് എങ്ങനെ, എവിടെ നിന്ന് കിട്ടി എന്നത് നിര്‍ണായകമാണ്. കേസ് ആദ്യം അന്വേഷിച്ചതിലെ അപാകതകളും അതേക്കുറിച്ച് ഉയരുന്ന പരാതികളെ കുറിച്ചും കാര്യമാക്കുന്നില്ല. തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഡി.ജി.പി പറഞ്ഞു.
പ്രതികള്‍ ആരായാലും പൊലീസ് കണ്ടുപിടിക്കും. കേസ് അന്വേഷിച്ചിരുന്ന സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു. വിദഗ്ദ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തും. അന്വേഷണത്തില്‍ നേരത്തെ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോള്‍ അന്വേഷിക്കുന്നില്ല. വളരെ പോസിറ്റീവ് ആയ രീതിയില്‍ കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് നല്ലതെന്ന് തോന്നുന്നു. ഇത്രയും വര്‍ഷം പഴക്കമുള്ള ദുരൂഹമരണങ്ങളായതിനാല്‍ വെല്ലുവിളികള്‍ ഏറെയാണ്. അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരാതിക്കാരനും മരിച്ച റോയ് തോമസിന്റെ സഹോദരനുമായ റോജോയെ വിദേശത്ത് നിന്ന് വിളിച്ച് വരുത്തും.
റോയിയുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം കൂടുതല്‍ അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാരണം കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ് പ്രധാനം. ഓരോ മരണങ്ങളും വ്യത്യസ്ത കാലങ്ങളിലാണ് നടന്നത്. അതുകൊണ്ട് പ്രത്യേകം പ്രത്യേകം എഫ്.ഐ.ആര്‍ ഇടുന്നത് നല്ലതാണ്. ബന്ധുക്കളുടെ സഹായത്തോടെ കൂടുതല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന ജോളിയുടെ പുതിയ മൊഴി വിശ്വസനീയമാണോ എന്നും സംശയമുണ്ട്. ജോളിക്കെതിരെ മക്കള്‍ രണ്ടും മൊഴി നല്‍കിയത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ശാസ്ത്രീയ അടിത്തറ ഉണ്ടെങ്കിലേ വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാനാകൂ. അതാണ് പ്രധാന വെല്ലുവിളി. പൊട്ടാസ്യം സയനൈഡ് ഡെഡ്‌ലി പൊയിസണ്‍ ആണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ അതിന്റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ കാണില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡി.എന്‍.എ പരിശോധനകളിലൂടെ അത് മറികടക്കാനാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha





















