കടംവാങ്ങി മുടിച്ച് ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാകിസ്ഥാന്‍ കടം വാങ്ങി കൂട്ടുകയാണെന്ന് റിപ്പോര്‍ട്ട്

ഒന്നിനുപുറകെ മറ്റൊന്നായി തോൽവികൾ ഏറ്റുവാങ്ങി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ. കാശ്മീർ വിഷയത്തിൽ ഇന്ത്യയോട് ഇടഞ്ഞു നിൽക്കുന്ന ഇമ്രാനെ തേടി ഇപ്പോൾ വന്നിരിക്കുന്നത് മറ്റൊരു റെക്കോർഡാണ്. കടം വാങ്ങുന്നതില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാകിസ്ഥാന്‍ കടം വാങ്ങി കൂട്ടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ മൊത്തം കടത്തില്‍ 7,509 ബില്യണ്‍ പാകിസ്ഥാനി രൂപയുടെ വര്‍ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെയുള്ള റെക്കോര്‍ഡാണിത്.
കടം വാങ്ങിയതിന്‍റെ വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 2,804 ബില്യണ്‍ രൂപയാണ് സര്‍ക്കാര്‍ വിദേശത്ത് നിന്ന് കടം വാങ്ങിയത്. 4,705 ബില്യണ്‍ രൂപ ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നും വാങ്ങി.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്ക് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ രണ്ട് മാസങ്ങളില്‍ രാജ്യത്തിന്‍റെ പൊതുകടത്തില്‍ 1.43 ശതമാനം വര്‍ധനവുണ്ടായി. ഫെഡറല്‍ സര്‍ക്കാരിന്‍റെ കടം 32,240 ബില്യണ്‍ രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 24,732 ബില്യണ്‍ രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ സര്‍ക്കാരിന്‍റെ നികുതി പിരിവ് വഴി 960 ബില്യണ്‍ രൂപ ലഭിച്ചു. ഒരു ട്രില്യണ്‍ രൂപയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഇമ്രാന്‍ പാകിസ്താനില്‍ അധികാരത്തിലേറും മുന്നേ അവിടുത്തെ ജനങ്ങളോട് പറഞ്ഞ ഒരു കാര്യമുണ്ട്. നട്ടെല്ല് തകര്‍ന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാല്‍ ഉടന്‍ മെച്ചപ്പെടുത്തിക്കാണിക്കാം എന്ന്, ആ വാക്ക് പാലിക്കാന്‍ കഴിയാത്തതിനാല്‍ കശ്മീരില്‍ കൈകാലിട്ടടിക്കുകയാണ് ഇമ്രാന്‍ നവാസ് ഷെരീഫിന്റെ ഭരണകാലത്തെ നട്ടെല്ല് തകര്‍ന്ന പാക് സമ്പദ് വ്യവസ്ഥയെ അധികാരത്തിലേറിയാല്‍ ഉടന്‍ മെച്ചപ്പെടുത്തി പാകിസ്ഥാനെ പഴയകാല പ്രൗഢിയിലേക്ക് എത്തിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ. എന്നാല്‍ 2018 ആഗസ്റ്റില്‍ അധികാരമേറ്റ് വര്‍ഷമൊന്നായിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പതിക്കുന്നതല്ലാതെ ഒരിഞ്ച് മുകളിലേക്ക് പോയിട്ടില്ല, സൈനിക മേധാവികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്രാന് പക്ഷേ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളെ നേരിടാന്‍ കാശ്മീര്‍ വിഷയം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇന്ത്യയ്ക്കെതിരെ പൊതുജനത്തിന്റെ ദേശീയത ഊതിക്കത്തിച്ച് നാട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഇമ്രാന്‍ ഖാന്റെ ശ്രമങ്ങള്‍ ചില മാദ്ധ്യമങ്ങളെങ്കിലും തുറന്നു കാട്ടുന്നുണ്ട്. പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.3 ശതമാനമായിരുന്നു. 2018 ല്‍ ഇത് 5.5 ശതമാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം 2.4 ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പാക് കറന്‍സിയായ പാകിസ്ഥാനി റുപ്പിയും വന്‍ തളര്‍ച്ചയാണ് നേരിടുന്നത്. ഡോളറിനെതിരെ കറന്‍സിയുടെ മൂല്യശോഷണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടായത്. ഇതുവരെയില്ലാത്ത പണപ്പെരുപ്പ നിരക്കും പാകിസ്ഥാനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പതിമൂന്ന് ശതമാനമാണ് പണപ്പെരുപ്പനിരക്ക്.ഇതിനൊക്കെ പുറമേ പാകിസ്ഥാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വന്‍ കടബാധ്യതയാണ്. ചൈനയുടെയും സൗദിയുടെ കൈയ്യയച്ചുള്ള സഹായത്തോടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കഴിയുന്നത്. രണ്ട് മാസം മുന്‍പും ലോകബാങ്കില്‍ നിന്നും ആറ് ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ കടമെടുത്തിരുന്നു. പലപ്പോഴും കടമെടുത്ത് മുന്‍പെടുത്ത കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍ എത്തിനില്‍ക്കുന്നത്. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭീമമായ നഷ്ടവും ഭരണകൂടത്തെ വിഷമിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha