ഇടുക്കി വാഴവര സെന്റ്‌മേരീസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ജോളിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍, പ്രണയബന്ധങ്ങള്‍ തന്റെ കാര്യസാധ്യത്തിന് വേണ്ടിയാണ് ജോളി ഉപയോഗിച്ചിരുന്നത്

ഇടുക്കി വാഴവര സെന്റ്‌മേരീസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ജോളിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നെടുംകണ്ടം എം.ഇ.എസ് കോളജില്‍ പ്രിഡിഗ്രിക്കും പാലായില്‍ ബിരുദത്തിനും പഠിക്കുമ്പോഴും ഇക്കാര്യത്തില്‍ ഒട്ടും മോശമായിരുന്നില്ല. അന്നേ പ്രണയബന്ധങ്ങള്‍ തന്റെ കാര്യസാധ്യത്തിന് വേണ്ടിയാണ് ജോളി ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിയുമ്പോള്‍ പ്രണയം അവസാനിപ്പിക്കുമായിരുന്നു. കാമാക്ഷി പഞ്ചായത്തില്‍ വാഴവരയ്ക്ക് സമീപം മത്തായിപ്പടിയിലെ ചോറ്റയില്‍ തറവാട്ടിലാണ് ജോളി ജനിച്ച് വളര്‍ന്നത്. പിതാവ് കുഞ്ഞേട്ടന്‍ എന്ന ജോസഫ് റേഷന്‍ കടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് ജോളി.
ഏലത്തോട്ടത്തിന് നടുവിലായിരുന്നു ചോറ്റയില്‍ തറവാട്. അവിടെ നിന്ന് നാല് വര്‍ഷം മുമ്പാണ് ഏലത്തോട്ടത്തിന് നടുവിലുള്ള, കട്ടപ്പന വലിയകണ്ടത്തെ വീട്ടിലേക്ക് താമസം മാറിയത്. മാതാപിതാക്കളും ബധിരയും മൂകയുമായ ഇളയസഹോദരി ജെസിയുമാണ് ഇവിടെ താമസിക്കുന്നത്. അയല്‍വാസികളുമായി ഇവരാരും അടുപ്പം സൂക്ഷിക്കാറില്ലായിരുന്നു. സഹോദരന്‍ നോബി കട്ടപ്പന ഓസാനം സ്‌കൂളിന് സമീപമാണ് താമസിക്കുന്നത്. ജോളി വലിയകണ്ടത്തെ വീട്ടിലെത്തുമ്പോഴെല്ലാം അവിടെ ആഘോഷമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായതിനാല്‍ നാട്ടുകാരില്‍ പലര്‍ക്കും ജോളിയെ കുറിച്ചോ അവരുടെ വീട്ടുകാരെ കുറിച്ചോ സംസാരിക്കാന്‍ ഭയമാണ്.
റേഷന്‍ കടയിലെ വരുമാനം കൊണ്ട് ഏലത്തോട്ടം ഉള്‍പ്പെടെ 10 ഏക്കറോളം സ്ഥലം ഇവര്‍ വാങ്ങിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ജോളിക്ക് പണത്തോട് വലിയ ആര്‍ത്തിയായിരുന്നെന്ന് സഹോദരന്‍ നോബി ആരോപിച്ചെങ്കിലും അത് അന്വേഷണ സംഘം അപ്പാടെ വിശ്വാസത്തിലെടുത്തിട്ടില്ല. ഏലത്തോട്ടം വിറ്റെന്ന് സഹോദരങ്ങള്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞെങ്കിലും വിളവെടുക്കുന്നത് അവര്‍ തന്നെയാണ്. ജോളി അറസ്റ്റ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വലിയകണ്ടത്തെ വീട്ടിലെത്തിയിരുന്നു. ജോളി പല രീതിയില്‍ തട്ടിയെടുത്ത പണം എന്തിന് ചെലവഴിച്ചു എന്ന് കണ്ടെത്തിയാലേ ഇവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചോ എന്ന് വ്യക്തമാകൂ. ജോളിക്ക് നിയമസഹായം നല്‍കില്ലെന്ന് നോബി വ്യക്തമാക്കിയിട്ടുണ്ട്.
ജോളിയുടെ മക്കളുടെ പഠനത്തിന് പണം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ മക്കളുടെ അക്കൗണ്ടിലോ, സ്‌കൂളിലോ ആണ് പണം അയച്ചിരുന്നതെന്ന് പിതാവ് ജോസഫും നോബിയും പറയുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജോളിയുടെ നിര്‍ബന്ധപ്രകാരം നോബിയും മറ്റ് സഹോദരങ്ങളും അളിയനും കൂടി കൂടത്തായിയില്‍ പോയിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം ജോസ് എഴുതിയ വില്‍പത്രം അന്ന് ഇവരെ കാണിച്ചിരുന്നു. വില്‍പത്രം വ്യാജമാണെന്ന് വ്യക്തമായതോടെ ജോളിയോട് താന്‍ ദേഷ്യപ്പെട്ടതായി നോബി പറഞ്ഞു. അന്ന് കയ്യാങ്കളിയുടെ വക്കില്‍ വരെ കാര്യങ്ങള്‍ എത്തിയെന്നും നോബി ഓര്‍മിക്കുന്നു.
എന്നാല്‍ ജോളി എന്ത് ബിസിനസ് ആണ് നടത്തിയിരുന്നത്? എന്തിനാണ് ഇവര്‍ പണം ചെലവഴിച്ചത്? ആര്‍ക്കെങ്കിലും പണം നല്‍കിയിരുന്നോ? എന്നതിനൊക്കെ ഉത്തരം കണ്ടെത്തിയാലോ നോബിയും പിതാവും അടക്കമുള്ളവര്‍ പറയുന്നത് വിശ്വസിക്കാനാകൂ. പിതാവ് ജോസഫിന് മുമ്പ് റേഷന്‍ കടകള്‍ ഉണ്ടായിരുന്ന സമയത്ത് മണ്ണെണ്ണ അടക്കമുള്ള സാധനങ്ങള്‍ കൃത്യമായി നല്‍കാറില്ലായിരുന്നെന്നും ഇതേ തുടര്‍ന്ന് നാട്ടുകാരുമായി തര്‍ക്കം ഉണ്ടായിട്ടുണ്ട്. റേഷന്‍ വെട്ടിപ്പ് നടത്തിയരുന്നതായി നാട്ടുകാരില്‍ പലരും ആക്ഷേപിക്കുന്നു. മോശമല്ലാത്ത ചുറ്റുപാട് ഉണ്ടായിരുന്നെങ്കിലും വലിയ സാമ്പത്തിക സ്ഥിതിയില്‍ ജോളിയും സഹോദരന്‍മാരും എത്തിയതില്‍ നാട്ടുകാരില്‍ പലര്‍ക്കും സംശയമുണ്ട്. അതെല്ലാം താമസിക്കാതെ അന്വേഷണ സംഘം പുറത്ത് കൊണ്ടുവരുമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha
























