കുമ്മനം ഓടിച്ചുവിട്ട മുതലാളി വീണ്ടും ലൈവായി; ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായാൽ വിവാദത്തിന്റെ പേരിൽ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആറന്മുളയിലെ ഭൂമി സർക്കാരിന് കൈമാറാൻ ഒരുങ്ങി ആറന്മുള വിമാനത്താവള പദധതിയുടെ ശില്പി

ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായാൽ വിവാദത്തിന്റെ പേരിൽ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട ആറന്മുളയിലെ ഭൂമി സർക്കാരിന് കൈമാറാൻ ഒരുങ്ങി ആറന്മുള വിമാനത്താവള പദധതിയുടെ ശില്പി എബ്രഹാം കലമണ്ണിൽ.
നേരത്തെ ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ആറൻമുള വിമാനത്താവള പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് വ്യവസായി ഡോ.എബ്രഹാം കലമണ്ണിൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതിനു മൗണ്ട് സീയോൺഗ്രൂപ്പാണ് നേതൃത്വം നൽകുന്നത്. 500 ഏക്കർ സ്ഥലത്ത് എയർ ടാക്സി സർവീസ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങളാണ് ഒരുക്കുക എന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ എൻ ഒ സി ലഭിച്ച 500 ഏക്കർ ഭൂമിയിൽ പ്രവർത്തനം തുടങ്ങാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഉടൻ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് ആറന്മുളക്ക് എതിരായതിനാൽ കേന്ദ്രം കനിയാനുള്ള സാധ്യത കുറവാണ്.
പദ്ധതി നടപ്പിലാക്കാനായി ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ചന്ദ്രശേഖര കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി ഏകോപനം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാഭാവിക വനത്തിന്റെ സ്വഭാവത്തിലുള്ള ചെറുവള്ളി എസ്റേറ്റ് വൻ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും മികച്ച അനിയോജ്യമായ സ്ഥലം ആറൻമുളയാണെന്നും അദ്ദേഹം പറയുന്നു
നിലവിൽ ചെറുവള്ളി എസ്‌റ്റേറ്റിൽ വിമാനത്താവള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കേ എൻ ഒ സി ലഭിച്ച ഭൂമി അടക്കം വ്യവസായി വിമാനത്തവളത്തിനായി രംഗത്തിറങ്ങുന്നത് വരും ദിവസങ്ങളിൽ ചർച്ചയാകും. എൻ ഒ സി ലഭിച്ച ഭൂമി തൊട്ടടുത്തുള്ളപ്പോൾ പുതിയ ഭൂമി കണ്ടെത്തുന്നത് സാമ്പത്തിക താത്പര്യങ്ങൾക്ക് കാരണമാകുമെന്നും അണിയറയിൽ ചർച്ച തുടങ്ങികഴിഞ്ഞു. സി പി എമ്മും ബിഷപ്പ് യോഹന്നാനും തമ്മിലുള്ള ഒത്തുകളിയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
എബ്രഹാം കലമണ്ണിൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് സജീവ ചർച്ചാ വിഷയവും വിവാദ നായകനുമായിരുന്നു. കുമ്മനം രാജശേഖരനും സുഗതകുമാരിയും ഉൾപ്പെടെയുള്ളവർ സമരം ചെയ്താണ് ആറന്മുള വിമാനത്താവളം ഇല്ലാതാക്കിയത്. വി എസ് അച്യുതാനന്ദനും ആറന്മുളക്കെതിരെ രംഗത്തെത്തിയിരുന്നു. എബ്രഹാമിന് നിരവധി കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ പ്രധാനം കോൺഗ്രസിലെ ഡൽഹി ബന്ധങ്ങളായിരുന്നു. സിപിഎം നേതാക്കളുമായും അദ്ദേഹത്തിന് സൗഹ്യദമുണ്ട്. അതുപയോഗിച്ച് സ്വന്തം ഭൂമി വിൽക്കാനാണ് വ്യവസായിയുടെ ശ്രമം. ആറന്മുള വീണ്ടും സജീവമാക്കിയാൽ ബിജെപി പ്രക്ഷോഭവുമായി രംഗത്തെത്തും.കുമ്മനം കേരളത്തിൽ തന്നെയുണ്ടെന്ന് എബ്രഹാമിനറിയാം. എത്ര കമ്മീഷൻ നൽകിയും ആറന്മുള വിൽക്കാൻ കലമണ്ണിൽ തയ്യാറാണ്.
https://www.facebook.com/Malayalivartha






















