ആത്മാക്കള്‍ അവിടെക്കിടന്ന് നിലവിളിക്കുകയാണ് അവര്‍ക്ക് നീതി ലഭിക്കണം.. ജീവിച്ചിരിക്കുന്നവർക്കും നീതി ലഭിക്കണം; തനിക്ക് പരാതി പിൻവലിക്കാൻ ബാഹ്യ ശക്തികള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോയിയുടെ വെളിപ്പെടുത്തൽ- കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാത്താന്‍സേവ സംഘവുമായി ജോളിക്ക് അടുത്ത ബന്ധം:- പലതവണ ഗർഭഛിദ്രം നടത്തിയതും, ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതും ഇതിന്റെ ഭാഗമാണോ എന്ന് സംശയം

ഒമ്പത് മണിക്കൂറോളം അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയനായി അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ റോജോ തോമസ്. തനിക്ക് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരനായ റോജോ മാധ്യമങ്ങളോട് പ്രതികരിച്ചു. വസ്തു തര്‍ക്കത്തില്‍ ജോളി മധ്യസ്ഥശ്രമം നടത്തിയെന്നും കേസ് പിന്‍വലിക്കാന്‍ ബാഹ്യ ശക്തികള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് റോജോ വ്യക്തമാക്കിയത്. വസ്തു തര്‍ക്കത്തിലെ ധാരണയ്ക്ക് പകരമായി കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന താന്‍ ഉറച്ചു നിന്നു.
സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കേസിന് ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചിരുന്നില്ല. ചില സംശയങ്ങളും സൂചനകളും വച്ചാണ് പരാതി നല്‍കിയത്. തിരിച്ചടിക്കുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ സത്യങ്ങള്‍ ചുരുളഴിയുന്നുവെന്നും റോജോ പറഞ്ഞു. ജോളി തന്റെ സഹോദരി രഞ്ജി തോമസിനേയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നും റോജോ തോമസ് പറഞ്ഞു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ വരുമ്പോൾ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. ആത്മാക്കള്‍ അവിടെക്കിടന്ന് നിലവിളിക്കുകയാണ് അവര്‍ക്ക് നീതി ലഭിക്കണം.. ബാക്കി ജീവിച്ചിരിക്കുന്നവര്‍ക്കും നീതി ലഭിക്കണം.. എന്നും റോജോ അറിയിച്ചു. കേസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയും റോജോ വ്യക്തമാക്കി.
എസ്പി കെജി സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ പറഞ്ഞു. സഹോദരി രഞ്ജിക്കും ജോളിയുടെ മക്കള്‍ക്കുമൊപ്പമാണ് റോജോ ചോദ്യം ചെയ്യലിന് എസ്പി ഓഫീസില്‍ എത്തിയത്. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു നേരത്തെ രഞ്ജി പോലീസിനു നല്‍കിയ മൊഴി. ലിറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്. രഞ്ജിയുടെ മകളേയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഒമ്പത് മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ ഉണ്ടായിരുന്നത്. ഇന്ന് വീണ്ടും റോജോയുടെ മൊഴി രേഖപ്പെടുത്തും.
ഇതിനിടെ കൂടത്തായി കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവായേക്കാവുന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിക്ക് സാത്താന്‍സേവയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. സാത്താന്‍ സേവ സംഘത്തിലെ പ്രധാനികളുമായി ജോളി ഇടപഴകിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജോളി രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയതും, പലതവണ ഗർഭഛിദ്രം നടത്തിയതും ഇതിന്റെ ഭാഗമാണോയെന്നാണ് സംശയം.
കേരളത്തിലെ മിക്ക ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. വെള്ളിയാഴ്ച്ചകളിലാണ് രഹസ്യസങ്കേതങ്ങളില്‍ ഇവരുടെ പൂജ നടക്കുന്നത്. പുറമേ നിന്നുള്ളവരെ സ്ഥലത്തേക്ക് അടുപ്പിക്കാറില്ല. കോഴിക്കോട് എന്‍ഐടി കേന്ദ്രീകരിച്ച് സാത്താന്‍സേവ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജോളി എന്‍ഐടി കേന്ദ്രീകരിച്ചത് ഇതിന് വേണ്ടിയാണോ എന്ന് പോലീസിന് സംശയമുണ്ട്.
https://www.facebook.com/Malayalivartha






















