കേന്ദ്രവും സംസ്ഥാനവും വിശ്വാസികൾക്കെതിര്; കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു; സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും ആഞ്ഞടിച്ച് സുകുമാരൻ നായർ

സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുകുമാരൻ നായർ. ഇത്തവണ ഒരേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് രംഗത്ത് എത്തിയിരിക്കുന്നത് . സംഘടനയുടെ ശരിദൂര നിലപാടിന് കാരണം ശബരിമലയാണെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വീക്ഷണം. കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു. കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എന്‍.എസ്.എസ് ശക്തമായ നിലപാട് ആവര്‍ത്തിച്ച് വീണ്ടും രംഗത്ത് വരുന്നത്.
മുന്നാക്ക സമുദായത്തിനായി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സുകുമാരന്‍ നായര്‍ തള്ളിയിരുന്നു. പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍എസ്എസിനോ വേണ്ടി എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണമെന്നും സുകുമാരൻ നായർ ആഞ്ഞടിച്ചു. മുന്നാക്ക സംവരണം നടപ്പാക്കാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നായര്‍ സമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങള്‍ക്കും അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യം വ്യക്തമാക്കിയിട്ടും മറുപടിയില്ല. എന്‍എസ്എസിന് വേണ്ടി ഈ സര്‍ക്കാരിനോട് ആകെ ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നും, കഴിഞ്ഞ സര്‍ക്കാര്‍ പൊതുഅവധിയായി പ്രഖ്യാപിച്ച മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നില്‍ക്കുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ എന്‍എസ്എസിനില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് സഹകരിച്ചിരുന്ന എൻ.എസ്.എസിന് വിശ്വാസ സംരക്ഷണത്തിൽ മാത്രമാണ് എതിർപ്പുള്ളതെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















