ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകും; എന്‍എസ്‌എസിനെ തള്ളി ഒ രാജഗോപാല്‍

ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്‌എസ് വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തികഞ്ഞ ആത്മവിശവാസവുമായി രാജഗോപാൽ രംഗത്ത് വന്നിരിക്കുന്നത്.
സമുദായ സംഘടനകള്‍ വോട്ടുചോദിക്കുന്ന വിഷയത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ രാജഗോപാല്‍ പിന്തുണക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് രാജഗോപാൽ വ്യക്തമാക്കി. ജാതി-മത സംഘടനകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ലന്ന് അദ്ദേഹം ആഞ്ഞടിച്ചു. എന്‍എസ്‌എസ് വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
എന്‍എസ്‌എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. സമുദായസംഘടനകള്‍ ഇന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വ്യക്തിപരമായി ആവശ്യപ്പെടാമെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണ്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാല്‍ പറഞ്ഞു.
എന്നാൽ എന്‍എസ്‌എസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുമ്പോളും പിന്തുണച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . രാഷ്ട്രീയപാര്‍ട്ടികളെയല്ല, വിശ്വാസികളെയാണ് എന്‍എസ്‌എസ് പിന്തുണയ്ക്കുന്നത്. രാഷ്ട്രീയകക്ഷികളെ സഹായിക്കുകയല്ല, മറിച്ച് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയാണ് എന്‍എസ്‌എസ് ചെയ്യുന്നത് എന്ന നിലപാടിലാണ് ഉമ്മൻചാണ്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരസ്യനിലപാട് സ്വീകരിക്കുന്നത് സംഘടനകളുടെ അവകാശമാണെന്ന് കെ മുരളീധരന്‍ എംപിയും പ്രതികരിച്ചു. സമുദായ സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. അങ്ങനെ എല്ലാ സമുദായസംഘടനകളെയും നിരോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അവകാശമില്ല. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നോട്ടീസ് അയച്ചാല്‍ സമുദായസംഘടനകള്‍ മറുപടി നല്‍കിക്കോളുമെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍കാവില്‍ എന്‍ എസ് എസ് യുഡിഎഫിനായി രംഗത്തിറങ്ങിയതോടെ പ്രതിരോധ തന്ത്രവുമായി സിപിഎമുമ് രംഗത്തുണ്ട്. കരയോഗാംഗങ്ങളെയും സമുദായത്തിലെ പ്രമുഖരെയും നേരില്‍ കാണാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ 38 കരയോഗങ്ങളാണ് എന്‍ എസ് എസിനുളളത്. എന്‍ എസ് എസിന്റെ അവകാശവാദം അനുസരിച്ച് 72000 ത്തോളം സമുദായാംഗങ്ങള്‍ മണ്ഡലത്തിലുണ്ട്. എന്‍ എസ് എസിന്റെ പരസ്യ നിലപാട് സാമുദായിക പരിഗണനകള്‍ വകവയ്ക്കാതെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച സിപിഎമ്മി ന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ എന്ന ഭയമുണ്ട്. അതിനാലാണ് അടിയൊഴുക്കിനെ പ്രതിരോധിക്കാന്‍ സിപിഎം നടപടി തുടങ്ങിയത്. കരയോഗാംഗങ്ങളെ വീടുകളിലെത്തി കാണുാനാണ് തീരുമാനം. മന്ത്രിമാർ ഉൾപ്പെടെ സ്ക്വാഡുകളിലുണ്ടാവും. നേതൃത്വത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനപ്പുറം സ്വന്തം രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നുമാണ് അഭ്യര്‍ഥന.
https://www.facebook.com/Malayalivartha























