സവര്‍ണനെ മുഖ്യമന്ത്രിയാക്കാന്‍ എന്‍.എസ്.എസ് ശ്രമം തുടങ്ങി; ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കും; എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ ജാതിവിദ്വേഷത്തിന് ഇടയാക്കുന്നതാണെന്ന് വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.എസ്.എസിന്റെ പ്രവൃത്തികള്‍ കേരളത്തില്‍ ജാതിവിദ്വേഷത്തിന് ഇടയാക്കും. അവരുടെ നേതൃത്വത്തിന് കാടന്‍ ചിന്തകളാണുള്ളത്. ഈഴവസമുദായത്തോട് അവര്‍ക്ക് എന്നും അവഗണനയാണ്. ഈഴവവിരോധവും എവിടെയും ഈഴവനെ തകര്‍ക്കുക എന്നതുമാത്രമാണ് എന്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ഒരാള്‍ ഇങ്ങനെ വോട്ട് ചോദിച്ച് ഇറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍.എസ്.എസ്. നേതൃത്വത്തിന് പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവര്‍ക്ക് സവര്‍ണരെ പ്രതിഷ്ഠിക്കണം. അവര്‍ണര്‍ക്ക് ഒന്നും നല്‍കുന്നില്ല. എല്ലാം നേടിയിട്ട് ഒന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ്. നേതൃത്വത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഈഴവന്‍ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നവരാണ് എന്‍.എസ്.എസ് . ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള തേജോവധം കണ്ടതാനിന്നും അദ്ദേഹം പറഞ്ഞു. ഒരു സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ നടത്തുന്നു. എന്തും പറയാമെന്നും ആരുടെയും തലയില്‍ കയറാമെന്നും എന്‍.എസ്.എസ്. കരുതേണ്ട. അത് നല്ലതല്ല. കേരളസമൂഹം ഈ മാടമ്ബിത്തരം എല്ലാ കാലവും സഹിക്കില്ല. ശരിദൂരവും സമദൂരവുമെല്ലാം എന്‍.എസ്.എസിന്റെ അടവുനയമാണെന്നും അവര്‍ യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ ഉപതിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാല്‍ ആര്‍ക്കും പിന്തുണ നല്‍കേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണെന്നാണ് എസ്.എന്‍.ഡി.പി.യുടെ വിലയിരുത്തലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി പരസ്യ പ്രചാരണത്തിനിറങ്ങിയ എൻ.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പി നേതാവും നേമം എം.എൽ.എയുമായ ഒ.രാജഗോപാൽ രംഗത്തെത്തി. ജാതി-മത സംഘടനകൾ ഒരു പാർട്ടിക്ക് മാത്രം വോട്ടഭ്യത്ഥിക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനവർക്ക് അവകാശമില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
എന്‍എസ്‌എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. സമുദായസംഘടനകള്‍ ഇന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ വ്യക്തിപരമായി ആവശ്യപ്പെടാമെന്നും രാജഗോപാല്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണ്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎല്‍എ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























