എൻ എസ് എസ് വട്ടിയൂർക്കാവിൽ കോൺഗ്രസിനെ താങ്ങിയത് എന്തിന്?;വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രമുഖന്റെ ആഹ്വാനം ബിജെപിയിൽ സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെ തുടർന്ന്

വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണക്കാനുള്ള എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രമുഖന്റെ ആഹ്വാനം ബിജെപിയിൽ സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെ തുടർന്ന്. 2021 ലെ പൊതു തെരഞ്ഞടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് താലൂക്ക് പ്രമുഖൻ ശ്രമിക്കുന്നത്. ഇതിന് ശശി തരൂരും ശിവകുമാറും മോഹൻകുമാറും പിന്തുണ നൽകും. നായർ ഭൂരിപക്ഷമുള്ള മണ്ഡലമാണ് നേമം.
തനിക്ക് വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി അവസരം നൽകണമെന്ന് അദ്ദേഹം ബിജെ പി സംസ്ഥാന നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇദ്ദേഹം തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ കുമ്മനത്തെയോ സുരേഷിനെയോ രംഗത്തിറക്കാൻ നേരത്തെ തീരുമാനിച്ച ബിജെപി താലൂക്ക് പ്രമുഖന്റെ ആവശ്യത്തിന് പച്ചക്കൊടി കാണിച്ചില്ലെന്നാണ് അറിയുന്നത്. അന്നു തന്നെ ബിജെപിക്കെതിരെ താൻ നീങ്ങുമെന്ന സൂചന അദ്ദേഹം നൽകിയിരുന്നു.അതു കൊണ്ടാണ് ജി. സുകുമാരൻ നായർ പോലും പരസ്യ പിന്തുണക്ക് മടിച്ചപ്പോൾ ഇദ്ദേഹം ഒരു മൂഴം നീട്ടിയെറിഞ്ഞത്. ശശിതരൂരിനെ പിന്തുണക്കാൻ പ്രമുഖൻ തീരുമാനിച്ചതും ഇങ്ങനെ തന്നെയാണ്. അതിനെതിരെ സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. സുകുമാരൻ നായർ എതിർത്തിട്ടും പ്രമുഖൻ ശശിതരൂരിനെ പിന്തുണച്ചിരുന്നു. പരസ്യ പ്രസ്താവനയുടെ പേരിൽ അദ്ദേഹവും സുകുമാരൻ നായരും തെറ്റിയതുമാണ്.
മോഹൻകുമാർ സ്ഥാനാർത്ഥിത്വം ലഭിച്ച ശേഷം ജി. സുകുമാരൻ നായരെ കണ്ടിട്ടില്ലെന്നാണ് വിവരം. മന്നം ജയന്തിക്കാണ് ഒടുവിൽ മോഹൻകുമാർ സുകുമാരൻ നായരെ കണ്ടത്. സുകുമാരൻ നായരുടെ ഭാര്യ അന്തരിച്ചപ്പോഴും മോഹൻകുമാർ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.എന്നാൽ ഇലക്ഷന് മുമ്പ് കണ്ടില്ല. മോഹൻ കുമാർ കൃത്യമായ നിലപാടുള്ള വ്യക്തിയാണ്. സുകുമാരൻ നായർ പറയുന്നതനുസരിച്ച് ആടാൻ അദ്ദേഹത്തെ കിട്ടില്ല. മുമ്പ് മോഹൻ കുമാർ മത്സരിച്ചപ്പോഴും ഇതു തന്നെയായിരുന്നു നിലപാട്.
താലൂക്ക് പ്രമുഖന്റെ രാഷ്ട്രീയ പ്രവേശത്തോട് നേതൃത്വത്തിന് താത്പര്യമില്ല. പ്രമുഖൻ ബിജെപി സ്ഥാനാർത്ഥിയാവാൻ ശ്രമിച്ചപ്പോൾ ഇക്കാര്യം സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ സുകുമാരൻ നായർ കർശന നിലപാട് തുടർന്നാൽ എൻ എസ് എസ് ഭാരവാഹിത്വം ഉപേക്ഷിക്കാൻ പ്രമുഖൻ തയ്യാറാണ്.
എന്നാൽ മോഹൻകുമാർ പ്രമുഖനെ കാണാൻ സമയം കണ്ടെത്തി. എം. ജി. കോളേജിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിലായിരുന്നു കുടിക്കാഴ്ച. തിരുവനന്തപുരം താലൂക്ക് യൂണിയൻ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് താലൂക്ക് പ്രമുഖൻ ഉറപ്പു നൽകി. കൂടിക്കാഴ്ചയിൽ എൻ എസ് എസ് ഭാരവാഹികളായ ജില്ലയിലെ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
അതിനിടെ ബി ജെ പി തിരുവനന്തപുരത്തെ എൻ എസ് എസ് പ്രമുഖനെതിരെ പെരുന്നയെ സമീപിച്ചിട്ടുണ്ട്. ജി സുകുമാരൻ നായർ കാണിക്കാത്ത താത്പര്യമാണ് പ്രമുഖൻ കാണിക്കുന്നതെന്നാണ് പരാതി. സുകുമാരൻ നായർ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയാണ് എൻ എസ് എസ് പ്രമുഖൻ. അതിസമ്പന്നനായ അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എം എൽ എ ആവുക എന്നതാണ്.
https://www.facebook.com/Malayalivartha























